ഭക്ഷണ വില ഗണ്യമായി കൂടും
കൊല്ലം:പാചക വാതകത്തിന്റെ വില കുത്തനെ കൂടിയതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും വിലയിലുണ്ടായ വർദ്ധനയും ഹോട്ടൽ വ്യവസായത്തെ പൂട്ടിക്കുന്നു. ഒട്ടുമിക്ക ഇടത്തരം ഹോട്ടലുകൾക്കും ഇതിനോടകം പൂട്ടു വീണു. പ്രവർത്തിക്കുന്നവയാകട്ടെ, പിടിച്ചു നിൽക്കാൻ തത്രപ്പാടിലാണ്.
വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില വൻതോതിൽ വർദ്ധിച്ചതോടെ പല ഹോട്ടലുകളും ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. വിറക് ഉപയോഗിച്ചുള്ള അടുപ്പുകളിലേക്ക് പാചകം മാറ്റുകയാണ് പലരും. പ്രതിസന്ധി മുൻകൂട്ടി കണ്ട് വലിയ അളവിൽ വിറക് ശേഖരിച്ചു വെച്ചതിനാൽ നിലവിൽ ബുദ്ധിമുട്ടുകൾ കൂടാതെ ഒരു വിഭാഗം ഹോട്ടലുകാർ മുന്നോട്ടു നീങ്ങുന്നുണ്ട്. എന്നാൽ അടുക്കളയിൽ വിറകടുപ്പ് സ്ഥാപിക്കും വിധത്തിൽ മാറ്റം വരുത്താൻ പരിമിതിയുള്ള ഹോട്ടലുകാരാണ് വലയുന്നത്.
ഗ്യാസ് വില 1600 രൂപയിൽ നിന്ന് ഒറ്റയടിക്കാണ് 3200 രൂപയായത്.
തട്ടുകടളിൽ വില വർദ്ധന
ലൈസൻസോ കൃത്യമായ സർക്കാർ മാനദണ്ഡങ്ങളോ പാലിക്കാതെ പ്രവർത്തിക്കുന്ന തട്ടുകടകളും ചായക്കടകളും ഇതിനോടകം തന്നെ ഭക്ഷണസാധനങ്ങൾക്ക് ഗണ്യമായി വില കൂട്ടി. എന്നാൽ ഫുഡ് സേഫ്ടി ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി, ലേബർ രജിസ്ട്രേഷൻ തുടങ്ങിയ നിരവധി നിബന്ധനകൾ പാലിച്ച് വലിയ തുക ചെലവാക്കി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് പെട്ടെന്ന് വില വർദ്ധിപ്പിക്കാൻ സാധിക്കാത്തത് വലിയ തിരിച്ചടിയാണ്. കൂടുതൽ നേരം വേവിക്കേണ്ട ഭക്ഷണ ഇങ്ങൾ പല ഹോട്ടലുകളും വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ഹോട്ടൽ ഉടമ യോഗം
നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി ഹോട്ടൽ ഉടമകളുടെ നിർണായക യോഗം വ്യാഴാഴ്ച എറണാകുളത്ത് ചേരും. ഭക്ഷണവില വർദ്ധിപ്പിക്കണോ അതോ മറ്റ് സമരപരിപാടികളിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ ഈ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. വിപണിയിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കണമെന്നാണ് ഹോട്ടൽ ഉടമകളുടെ ആവശ്യം.
നിലവിലെ കടുത്ത പ്രതിസന്ധിയിലും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതെ പരമാവധി ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. നഷ്ടം സഹിച്ചും നിലവിൽ ഭക്ഷണവില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ വ്യാഴാഴ്ച എറണാകുളത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിലവിലെ സാഹചര്യം വിശദമായി ചർച്ച ചെയ്ത ശേഷമേ ഭാവി കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കൂ
ആർ. ചന്ദ്രശേഖരൻ, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |