
കൊടുങ്ങല്ലൂർ: പാചകവാതകത്തിന്റെ അമിതമായ വിലവർധനയും രൂക്ഷമായ ക്ഷാമവും മൂലം കാറ്ററിംഗ് മേഖല കനത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന സിലിണ്ടറുകളുടെ ലഭ്യതക്കുറവും അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റവും മേഖലയെ കൂടുതൽ തളർത്തുകയാണ്. ആയിരം പേർക്ക് ഭക്ഷണം തയ്യാറാക്കാൻ എട്ട് സിലിണ്ടറുകൾ വരെ ആവശ്യമായിടത്ത്, നിലവിൽ ഏജൻസികൾ മൂന്ന് സിലിണ്ടറുകൾ മാത്രമാണ് നൽകുന്നത്. വിവാഹ റിസപ്ഷനുകളിൽ ചായ, മസാലദോശ തുടങ്ങിയവ തത്സമയം തയ്യാറാക്കി നൽകാൻ വിറക് അടുപ്പുകൾ പ്രായോഗികമല്ല. ഗ്യാസ് കിട്ടാത്ത സാഹചര്യത്തിൽ ഇത്തരം ഓർഡറുകൾ ഏറ്റെടുക്കാൻ സാധിക്കുന്നില്ലെന്ന് ഉടമകൾ പറയുന്നു.
വിവാഹങ്ങൾ, കുടുംബങ്ങളിലെ ചടങ്ങുകൾ, പൊതുപരിപാടികൾ, ആരാധനാലയങ്ങളിലെ ചടങ്ങുകൾ എന്നിവയിലെല്ലാം ഭക്ഷണത്തിനായി കാറ്ററിംഗിനെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ സിലിണ്ടറുകളുടെ വില അഞ്ചുതവണ വർധിച്ചു. ഏകദേശം 1518 രൂപയുടെ വർധനവാണ്. മാസങ്ങൾക്ക് മുമ്പ് ഓർഡർ എടുത്തവർക്ക് നിലവിലെ സാഹചര്യത്തിൽ ഭക്ഷണം എത്തിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. നേരത്തെ നിശ്ചയിച്ച പ്രകാരം മാത്രമാണ് ഇവർക്ക് പണം ഈടാക്കാൻ സാധിക്കു.
500ഓളം കാറ്ററിംഗ് യൂണിറ്റുകൾ
കൊടുങ്ങല്ലൂർ മേഖലയിൽ മാത്രം 500ഓളം കാറ്ററിംഗ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ നൂറോളം സ്ഥാപനങ്ങൾക്ക് മാത്രമാണ് അംഗീകൃത രജിസ്‌ട്രേഷനുള്ളത്. ബാക്കിയുള്ളവ അംഗീകാരമില്ലാതെയും കുടുംബശ്രീ പോലുള്ള കൂട്ടായ്മകളിലൂടെയും പ്രവർത്തിക്കുന്നവയാണ്. സാധാരണക്കാരുടെ ചെറിയ ചടങ്ങുകൾ മുതൽ വലിയ വിവാഹങ്ങൾക്കും പൊതുപരിപാടികൾക്കും കാറ്ററിംഗിനെ ആശ്രയിക്കുന്ന രീതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി.
പാചകവാതക ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ ഈ മേഖലയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. വിലക്കയറ്റവും സിലിണ്ടർ ക്ഷാമവും വല്ലാതെ വലയ്ക്കുന്നു.
നിധിൽ രാഘവ് (എ.ടു.ഇസെഡ് ഇവന്റ്‌സ് കാറ്ററിംഗ്, കൊടുങ്ങല്ലൂർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |