
സഹോദരന് വൃക്ക തേടി; മാഫിയ തട്ടിയത് ഡോക്ടറുടെ 10 ലക്ഷം
തൃശൂർ: തീരദേശത്തെ നിർദ്ധനരും വിദ്യാഭ്യാസം കുറഞ്ഞവരുമായ സ്ത്രീകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മാഫിയ തുച്ഛമായ തുകയ്ക്കാണ് അവയവം തട്ടിയെടുക്കുന്നത്. മലബാറിലെ സമ്പന്നരാണ് സ്വീകരിക്കുന്നവരിലേറെയും. സംഘടിതരായ ചിലരും ഗുണഭോക്താക്കളാകുന്നുണ്ട്.
ബന്ധുക്കളുടേതല്ലാത്ത അവയവ കൈമാറ്റത്തിനുള്ള അനുമതി തേടിയുള്ള ഫയലുകളാണ് ജില്ലാതല അംഗീകാര സമിതിക്ക് മുൻപിലെത്താറ്. ബന്ധുക്കളുടെ അവയവ കൈമാറ്റം വളരെ അപൂർവമായാണ് സമിതിയിൽ എത്തുന്നത്. ദാതാവിന്റെ ആരോഗ്യത്തിന് ഭീഷണിയില്ലെന്ന് ഉറപ്പാക്കാൻ വിദഗ്ദ്ധ പരിശോധന നടത്തണം. മറ്റ് രോഗങ്ങളില്ലെന്നും ഉറപ്പാക്കണം. വാഗ്ദാനങ്ങൾക്ക് വശപ്പെടാതെ ഇഷ്ടപ്രകാരം അവയവദാനത്തിന് ദാതാവ് തീരുമാനമെടുക്കണം. ശസ്ത്രക്രിയക്ക് തൊട്ടുമുൻപ് വരെ പിൻമാറാം. എന്നാൽ മാഫിയാ ഏജന്റുമാരായി എത്തുന്നവർ മസ്തിഷ്‌ക പ്രക്ഷാളനം (ബ്രെയിൻ വാഷ്) നടത്തിയാണ് ദാതാവിനെ ശസ്ത്രക്രിയാ ടേബിളിൽ എത്തിക്കുന്നത്. ആശങ്കകൾ അകറ്റാൻ കൗൺസലിംഗ് നൽകുന്നവരും ദാനം ചെയ്യാനുള്ള പ്രേരകശക്തികളായി പലയിടത്തും മാറുന്നുണ്ടത്രെ. മാഫിയാ സ്വാധീനമാണ് ഇതിന് പിന്നിലെന്നും പറയുന്നു.എന്നാൽ ദാനം ചെയ്തശേഷം തുടർപരിശോധനകൾ ഇവർക്ക് ലഭിക്കാറില്ല. അവയവദാനത്തിന് അനുമതി നൽകുന്ന ജില്ലാതല അംഗീകാര സമിതി ചേരുന്ന ദിവസങ്ങളിൽ ഹാളിന് മുൻപിൽ ബന്ധുക്കളല്ലാത്ത നിരവധിപേർ എത്താറുണ്ടത്രെ. മാഫിയാ സംഘത്തിന്റെ ഏജന്റുമാരും പി.ആർ.ഒമാരും ആണിതെന്ന് സംശയിക്കുന്നു.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തേക്ക് ഇവരെത്തുന്നത് അടുത്തിടെ വിലക്കിയിരുന്നു. ഇതോടെ സമിതി അംഗങ്ങളെ സ്വാധീനിക്കാനുള്ള മാഫിയാ സംഘത്തിന്റെ ഇടപെടൽ അൽപ്പമെങ്കിലും തടയാനായി.
തട്ടിപ്പിൽ പരാതിപ്പെടാനാകാതെ...
തൃശൂരിലെ ഡോക്ടർമാരുടെ സംഘടനാ ഗ്രൂപ്പിൽ അടുത്തിടെ വന്ന സന്ദേശം അനുസരിച്ച് പത്തുലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് ഒരു ഡോക്ടറുടെ വെളിപ്പെടുത്തൽ. സഹോദരന് വൃക്കയ്ക്കായി 18 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ഇടപാടിൽ, ആദ്യഗഡുവായി 10 ലക്ഷം രൂപ നൽകിയെങ്കിലും ഏജന്റുമാർ പണവുമായി മുങ്ങി. അനധികൃത ഇടപാടായതിനാൽ പൊലീസിനെ സമീപിക്കാൻ ഇവർക്ക് സാധിച്ചില്ല. സ്വീകർത്താവിന്റെ സാമ്പത്തികശേഷി അനുസരിച്ചാണ് മാഫിയാസംഘം പണം ഈടാക്കുന്നത്. പരമദരിദ്രരായ ദാതാവിന് തുച്ഛമായ തുക നൽകുമ്പോൾ 15 മുതൽ 25 ലക്ഷം രൂപ വരെയാണ് സ്വീകർത്താവിൽ നിന്നും ഈടാക്കുന്നത്.
അൾട്രൂയിസം രേഖ നിഷേധിച്ചു, മറ്റൊരിടത്ത് കിട്ടി
അവയവം ദാതാവും സ്വീകർത്താവും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്ന് തെളിയിക്കുന്നതുമായ 'അൾട്രൂയിസം' സർട്ടിഫിക്കറ്റ് (നിസ്വാർത്ഥ പരോപകാരം തെളിയിക്കുന്ന രേഖ) ഡിവൈ.എസ്.പി തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് നൽകേണ്ടത്. ഇത് ഒരിടത്ത് കിട്ടിയില്ലെങ്കിൽ മറ്റൊരിടത്ത് നിന്നും വാങ്ങുന്നുവെന്നാണ് പുതിയ വിവരം. അഴീക്കോട് മേഖലയിലെ ഒരു ദാതാവ് സ്വന്തം സ്ഥലത്ത് അപേക്ഷിച്ചപ്പോൾ കിട്ടാൻ താമസം വന്നതോടെ മറ്റൊരിടത്ത് നിന്നും സംഘടിപ്പിച്ചത്രെ. സ്ഥലത്ത് വർഷങ്ങൾക്ക് മുൻപ് താമസിച്ചെന്ന വ്യാജരേഖ ചമച്ചെന്നാണ് വിവരം. മാഫിയയുടെ സ്വാധീനവും സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |