
അഹമ്മദാബാദ്: ആഗോള ബഹിരാകാശ ശാസ്ത്ര രംഗത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ 'മെറ്റിയോറിറ്റിക്കൽ സൊസൈറ്റി' ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ ശാസ്ത്രജ്ഞ പ്രൊഫ. കുൽജീത് കൗർ മർഹാസ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കുൽജീത്. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ പ്ലാനറ്ററി സയൻസ് ഡിവിഷൻ പ്രൊഫസറാണ് ഇവർ.
1933ൽ സ്ഥാപിതമായ മെറ്റിയോറിറ്റിക്കൽ സൊസൈറ്റിയുടെ 93 വർഷത്തെ ചരിത്രത്തിൽ ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ശാസ്ത്രജ്ഞയാണ് കുൽജീത്. ഇതിനുമുമ്പ് ദേവേന്ദ്ര ലാൽ, ജെ.എൻ. ഗോസ്വാമി എന്നിവർക്ക് മാത്രമാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ഉൽക്കകളിലെയും ബഹിരാകാശ വസ്തുക്കളിലെയും രാസഘടനയെക്കുറിച്ചും ഗവേഷണങ്ങൾ നടത്തുന്ന ലോകത്തെ മികച്ച ശാസ്ത്രജ്ഞർക്കാണ് ഈ ഫെല്ലോ പദവി നൽകുന്നത്.
ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്തുന്ന ഉൽക്കകളിലെയും മറ്റ് വസ്തുക്കളിലെയും ഐസോടോപ്പുകളെക്കുറിച്ചുള്ള പഠനത്തിലാണ് കുൽജീത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

പ്രീസോളാർ ഗ്രെയിനുകൾ, ഉൽക്കകളിലെ ഓർഗാനിക് പദാർത്ഥങ്ങൾ എന്നിവയിലെ ഐസോടോപിക് സിഗ്നേച്ചറുകൾ വിശകലനം ചെയ്ത് സൗരയൂഥത്തിന്റെ രൂപീകരണത്തെക്കുറിച്ച് നിർണായക വിവരങ്ങൾ കണ്ടെത്തുക എന്നിവയാണ് ഇവരുടെ പ്രധാന ഗവേഷണ മേഖലകൾ. നാസയുടെ സ്റ്റാർഡസ്റ്റ്, അപ്പോളോ പ്രോഗ്രാം, ജപ്പാന്റെ ഹയാബുസ തുടങ്ങിയ പ്രശസ്തമായ ബഹിരാകാശ ദൗത്യങ്ങൾ ശേഖരിച്ച സാമ്പിളുകളിൽ കുൽജീത് ഗവേഷണം നടത്തിയിട്ടുണ്ട്. സിംസ് (എസ്ഐഎംഎസ്), നാനോസിംസ് (നാനോ എസ്ഐഎംഎസ് ) തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കോസ്മോ കെമിസ്ട്രിയിൽ വലിയ മുന്നേറ്റങ്ങളാണ് ഇവർ നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |