
ചെന്നൈ: ഞായറാഴ്ച മുഖ്യമന്ത്രിയായി ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വിജയ് സഗൗരവം പ്രതിജ്ഞ ചെയ്താണ് ഇന്നലെ പെരമ്പൂർ എം.എൽ.എയായി സ്ഥാനമേറ്റത്. ടി.വി.കെ ജനറൽ സെക്രട്ടറിയും മന്ത്രിസഭയിലെ രണ്ടാമനുമായ എൻ.ആനന്ദും കഴിഞ്ഞ ദിവസത്തതിൽ നിന്നും വ്യത്യസ്തമായി സഗൗരവം പ്രതിജ്ഞയാണ് എടുത്തത്. മന്ത്രിയാപ്പോൾ സഗൗരവം പ്രതിജ്ഞ ചൊല്ലിയ ആധവ് അർജ്ജുന ഇന്നലെയും അതു തന്നെ തുടർന്നു.
വിജയ് സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അസ്വസ്ഥമായ മുഖഭാവത്തോടെയിരുന്നത് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായി. ഉദയനിധി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ വിജയ് ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയതേയില്ല. എന്നാൽ വിജയ് ഉയനിധിയെ നോക്കിക്കൊണ്ടിരുന്നു. എടപ്പാടി പളനിസാമി സത്യപ്രതിജ്ഞയ്ക്ക ശേഷം വിജയ്‌യെ നോക്കി കൈകൂപ്പി. ഒ.പനീർശെൽവം വിജയ്‌യെ നോക്കി കൈകൂപ്പികൊണ്ടാണ് മൈക്കിനു മുന്നിലേക്ക് വന്നത്.
ഡി.എം.ഡി.കെ അദ്ധ്യക്ഷയും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞപ്പോൾ വിജയ് എണീറ്റു നിന്ന് വണങ്ങി. സെങ്കോട്ടയ്യൻ വിജയ്‌ക്ക് കൈ നൽകിയ ശേഷം അദ്ദേഹത്തിന്റെ കൈയ്യിൽ തലമുട്ടിച്ച ശേഷമാണ് പ്രതിജ്ഞ ചെയ്തത്. പി.എം.കെ നേതാവ് അൻപുമണി രാമദോസിന്റെ ഭാര്യ സൗമ്യയെയും വിജയ് കൈകൂപ്പി. വിജയ്‌യുടെ ഡ്രൈവറും പി.എയുമായ രാജേന്ദ്രന്റെ മകനായ ശബരീനാഥൻ സത്യപ്രതിജ്ഞ കഴിഞ്ഞ് ഒപ്പിടുന്നതിനു മുമ്പ് 'അണ്ണാ ഞാൻ ഒപ്പിടട്ടേ' എന്ന് വിജയ്‌യോട് ചോദിച്ചു. നിറഞ്ഞ പുഞ്ചിരിയായിരുന്നു വിജയ്‌യുടെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |