
വൃദ്ധയ്ക്കും വൈദികനും ഉൾപ്പടെ നാലുപേർക്ക് കടിയേറ്റു
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
പത്തനംതിട്ട : ഒരു പകലുമുഴുവൻ ഓമല്ലൂരിൽ ഭീതിപടർത്തി പാഞ്ഞുനടന്ന തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുവയസുള്ള പെൺകുഞ്ഞിന് ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു.
ഓമല്ലൂർ പൈവള്ളി ചരുവിൽ പ്രതിഭയുടെ മകൾ സുകന്യയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അടുക്കള വാതിലിലൂടെ അകത്തുകയറിയ നായ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കടിച്ചു കുടയുകയായിരുന്നു. കണ്ണിലും കവിളിലും ചെവിയുടെ പിന്നിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റു. നായയുടെ ആക്രമണമുണ്ടായപ്പോൾ മാതാവ് പ്രതിഭ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും നായ ഓടിരക്ഷപെട്ടു. കുഞ്ഞിനെ ആദ്യം പത്തനംതിട്ട ഗവ.ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്കും ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ ശേഷം നിരീക്ഷണത്തിലാക്കി. ഇന്നലെ രാവിലെ 10.45നാണ് സുകന്യയ്ക്കുനേരെ നായയുടെ ആക്രമണം ഉണ്ടായത്. ഇതിനുമുൻപ് ഓമല്ലൂർ പുത്തൻപീടിക സെന്റ് തോമസ് മാർത്തോമ്മ പള്ളി വികാരി കിടങ്ങന്നൂർ സ്വദേശി ഫാ. നിജോ ജോസിന് (33) കടിയേറ്റു. രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു നായ ആക്രമിച്ചത്. ഉച്ചയോടെ പൈവള്ളി കൊട്ടാരത്തിൽ വടക്കേതിൽ രാജൻ (61) നെയും നായ ആക്രമിച്ചു. ഇയാളുടെ കൈയ്ക്കാണ് കടിയേറ്റത്. വൈകിട്ട് 5.45ന് വീടിന്റെ വരാന്തയിൽ നിന്ന പുത്തൻപീടിക വലിയവീട്ടിൽ തെക്കേതിൽ വിമല (73) യ്ക്കും തെരുവുനായയുടെ കടിയേറ്റു. തുടർന്ന് നാട്ടുകാരുടെ തെരച്ചിലിനിടെ നായയെ ചത്തനിലയിൽ കണ്ടെത്തി.
തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് ഇന്നലെ രാവിലെ മുതൽ ഓമല്ലൂരിൽ ജനം ഭീതിയിലായി. വീടിന് പുറത്തിറങ്ങാൻ പലരും ഭയപ്പെട്ടു. നായയെ തല്ലിക്കൊല്ലാനും നാട്ടുകാർ രംഗത്തിറങ്ങി.
ചത്തനിലയിൽ കണ്ടെത്തിയ നായയുടെ സ്രവങ്ങൾ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും.
ആതിര വി.നായർ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |