
തിരുവനന്തപുരം: മുൻ ഡി.ജി.പിയും ഐ.എം.ജി മുൻ ഡയറക്ടറുമായ ഡോ. പി.ജെ.അലക്സാണ്ടർ (89) അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ആയൂർ കമ്പംകോട് പണ്ടകശാലയിൽ കുടുംബാംഗമാണ്.കവടിയാർ ബെൽഹെവൻ ഗാർഡൻസ്-35 'പണ്ടകശാലയിൽ കൃപ'യിലായിരുന്നു താമസം.
തിങ്കളാഴ്ച വൈകിട്ട് 5 മുതൽ ഭൗതികദേഹം കവടിയാറിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ചൊവ്വാഴ്ച രാവിലെ 10ന് വസതിയിലെയും തുടർന്ന് 2.30ന് ആയൂർ കമ്പംകോട് ഓൾ സെയിന്റ്സ് മാർത്തോമ പള്ളിയിലെയും ശുശ്രൂഷകൾക്കു ശേഷം സംസ്കാരം.
കേരള സർവകലാശാലയിൽ അദ്ധ്യാപകനായിരിക്കെയാണ് ഐ.പി.എസ് നേടിയത്. 1961 ബാച്ച് ഉദ്യോഗസ്ഥനാണ്.ആദ്യനിയമനം കോഴിക്കോട് എ.എസ്.പി ആയിട്ടായിരുന്നു.പാലക്കാട്,കോഴിക്കോട്,ആലപ്പുഴ എന്നിവിടങ്ങളിൽ എസ്.പിയായിരുന്നു.75ൽ ഡി.ഐ.ജി.യും 1983ൽ ഡി.ഐ.ജിയുമായി. റവന്യൂ ബോർഡ് ജോയിന്റ് കമ്മീഷണർ,സെക്യൂരിറ്റി ഇൻറലിജൻസ് ഡി.ഐ.ജി, ട്രാവൻകൂർ ടൈറ്റാനിയം,ട്രാവൻകൂർ സിമൻറ്സ്, കെ.എസ്.ആർ.ടിസി എം.ഡി തുടങ്ങിയ പദവികളും വഹിച്ചു.ഐ.എം.ജി ഡയറക്ടറായി ശ്രദ്ധേയപ്രവർത്തനമാണ് നടത്തിയത്.1994ൽ വിരമിക്കുമ്പോൾ കെ.എസ്.ഐ.ഡി.സി സി.എം.ഡിയായിരുന്നു.
'പൊലീസ് അഡ്മിനിസ്ട്രേഷൻ ഇൻ കേരള എ ഡവല്മെൻറൽ അപ്രോച്ച്' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. 'ജവഹർലാൽ നെഹ്റു ആൻഡ് ദ ഇന്ത്യൻ പൊളിറ്റി ഇൻ പെർസ്പെക്ടീവ്', 'പൊലീസിംഗ് ഇന്ത്യ ഇൻ ദ ന്യൂ മില്ലെനിയം' എന്നിവടയക്കമുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കൺസൾട്ടന്റ്,മാർത്തോമ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി,മാർത്തോമസഭ എപ്പിസ്കോപ്പൽ സെലക്ഷൻ ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന ജേക്കബ് അലക്സാണ്ടർ. മക്കൾ: പരേതനായ അലക്സാണ്ടർ പി. ജേക്കബ്, പ്രീതി ജേക്കബ്, ഡോ.നിതു ജേക്കബ് (യു.എസ്).
കാക്കിയണിഞ്ഞിട്ടും അക്കാഡമിക് രംഗം ഇഷ്ടപ്പെട്ട ഡി.ജി.പി
എസ്.ഷാജിലാൽ
തിരുവനന്തപുരം:1957ൽ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം ആരംഭിച്ചപ്പോൾ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു പി.ജെ അലക്സാണ്ടർ. ഒന്നാം റാങ്കോടെ വിജയം നേടി അവിടെ അദ്ധ്യപകനുമായി. ഒരു വർഷത്തിന് ശേഷം ഐ.പി.എസ് നേടിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അക്കാഡമിക് രംഗത്ത് ഏറെ ശോഭിക്കേണ്ടയാൾ പൊലീസ് വകുപ്പിൽ കടന്നുപോയത് കല്ലുംമുള്ളുംനിറഞ്ഞ പാതയിലൂടെ.വിവാദങ്ങളും ആരോപണങ്ങളുമൊക്കെ പലവട്ടം ഉയർന്നുവെങ്കിലും തന്റെ ഭാഗത്ത് ന്യായമേയുള്ളൂ എന്ന നിലപാടായിരുന്നു അലക്സാണ്ടറിനെന്നും.
കെ.കരുണാകരൻ ആഭ്യന്തരമന്ത്രിയായിരക്കെ പ്രധാന ചുമതലകൾ നിർവ്വഹിച്ചു.സർവീസിലിരിക്കെ ഉയർന്ന അനധികൃത സ്വത്തുസമ്പാദനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടത് 30 വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലായിരുന്നു. 1994ൽ സർവീസിൽനിന്ന് വിരമിച്ചതിന് പിന്നാലെയാണ് സി.ബി.ഐ കേസെടുത്തത്.
1980-1991 കാലയളവിൽ കണക്കിൽപ്പെടാത്ത 64 ലക്ഷത്തോളം രൂപ സമ്പാദിച്ചെന്നായിരുന്നു കേസ്. ഇതിനെതിരെ ഹൈക്കോടതിയിലും സി.ബി.ഐ കോടതിയിലും നിയമപ്പോരാട്ടം.തനിക്കും ഭാര്യയ്ക്കും പാരമ്പര്യമായി ലഭിച്ച സ്വത്തും മറ്റ് നിക്ഷേപങ്ങളും പ്രോസിക്യൂഷൻ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ വാദങ്ങളെ അലക്സാണ്ടർ എതിർത്തത്.അലക്സാണ്ടറിൻെ അനാരോഗ്യം അലട്ടിയപ്പോൾ മൂത്തമകൾ പ്രീതി കേസ്സ് നടത്തുകയായിരുന്നു.
പൊലീസിലെ തിരക്കുകളിലും കേരള സർവകലാശാല പൊളിറ്റിക്സ് വിഭാഗത്തിൽ തന്നെ പി.എച്ച്.ഡി ഗവേഷണത്തിന് ചേർന്നതും അക്കാഡമിക് താൽപര്യംകൊണ്ടു മാത്രം.പൊലീസ് സർവീസിലുള്ളപ്പോൾ തന്നെ കേരള റിസർച്ച് ഗൈഡായി പ്രവർത്തിച്ച് പി.എച്ച്.ഡി ഗവേഷകർക്ക് മാർഗ്ഗനിർദ്ദേശം നൽകി.ഐ.എം.ജി ഡയറക്ടാറയിരുന്നപ്പോഴും അക്കാഡമിക് പ്രവർത്തനങ്ങളിൽ പുതിയ ഇടപെടലുകൾ നടത്തി.അന്തർദ്ദേശിയ സെമിനാറടക്കമുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
അദ്ധ്യാപന രംഗത്ത് തുടർന്നിരുന്നുവെങ്കിൽ ഒരുപക്ഷേ വൈസ് ചാൻസലടക്കം ഉന്നതപദവികളിൽ എത്തേണ്ടയാളായിരുന്നു അലക്സാണ്ടറെന്ന് കേരള സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവിയും കേന്ദ്ര സർവകലാശാല വി.സിയുമായിരന്ന പ്രൊഫ.ജി.ഗോപകുമാർ ഓർക്കുന്നു.ഗോപകുമാർ കേരള സർവകലാശാല പൊളിറ്റിക്സ് വകുപ്പ് പൂർവ്വവിദ്യാർഥി സംഘടനാ സെക്രട്ടറിയായിരിക്കെ പി.ജെ അലക്സാണ്ടർ പ്രസിഡൻറായിരുന്നു.വിരമിച്ചശേഷം എഴുത്തിനും വായനക്കുമാണ് അലക്സാണ്ടർ കൂടുതൽ സമയം നീക്കിവച്ചത്.ശാരീരിക അവശതകൾ ബാധിക്കുംവരെയും അത് തുടർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |