
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം ദേശീയഗാനത്തിന് മുമ്പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങിൽ ആലപിച്ചു. ഇതോടെ ദേശീയ ഗാനത്തിന്റെ കാര്യത്തിൽ ബിജെപിയെക്കാൾ ഒരുപടി മുന്നിലാണ് താനെന്ന് വിജയ് തെളിയിച്ചതായാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ദേശീയ ഗാനത്തിന് മുമ്പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജനുവരി 28ലെ ഉത്തരവ് നടപ്പിലാക്കുകയായിരുന്നു വിജയ് സർക്കാർ. ഈ ഉത്തരവിനെ എതിർത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വന്ദേമാതരം പാടിയതെന്നതും ശ്രദ്ധേയമാണ്.
കൊൽക്കത്തയിൽ നടന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും വന്ദേമാതരം ആലപിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത ചടങ്ങായിരുന്നു അത്. ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് പോലും പാലിക്കപ്പെടാത്തതാണ് ബിജെപിയുടെ രാഷ്‌ട്രീയ എതിരാളിയായി കണക്കാക്കപ്പെടുന്ന വിജയ് പാലിച്ചത്.
വന്ദേമാതരം പൂർണമായും ആലപിച്ചതിന് ശേഷമാണ് ദേശീയ ഗാനം ആലപിച്ചത്. ഇതിനുശേഷം തമിഴ്‌നാടിന്റെ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചു. അതിന് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |