
ബംഗളൂരു: കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി.സുധാകർ (66) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ഇന്നലെ
പുലർച്ചെ 3.15ഓടെയായിരുന്നു അന്ത്യം .അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കാൽമുട്ട് ശസ്ത്രക്രിയ നടത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് ശ്വാസകോശത്തിൽ അണുബാധയുണ്ടാകുകയായിരുന്നു. ഒരു മാസമായി ഗുരുതരാവസ്ഥയിലായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് അന്ത്യം.
ചള്ളക്കെരെ സ്വദേശിയായ അദ്ദേഹം സിദ്ധരാമയ്യ മന്ത്രിസഭയിൽ പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്.
ഹിരിയൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. നാലുതവണ എം.എൽ.എയായിട്ടുണ്ട്. ആദ്യം ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 2008ൽ ബി.എസ് യെദ്യൂരപ്പ സർക്കാരിൽ സാമൂഹികക്ഷേമ മന്ത്രിയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. ശിവകുമാർ തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
ഹർഷിനിയാണ് സുധാകറിന്റെ ഭാര്യ. മകൻ സുഹാസ്, മകൾ സ്പൂർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |