തിരുവനന്തപുരം: ആറ്റുകാലിൽ വൃദ്ധയെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആറ്റുകാൽ കാലടി കുഞ്ഞുവീട്ടിൽ സരസ്വതിയെ (73)ആണ് മകനും മരുമകളും ചേർന്ന് മർദ്ദിച്ചത്. ദേഹമാസകലം മുറിവേറ്റ സരസ്വതിയുടെ ചുണ്ട് ഇടിച്ച് പൊട്ടിച്ചു. എട്ട് സ്റ്റിച്ചുണ്ട്. തലയ്ക്കും മൂക്കിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ മകൻ മധു,മരുമകൾ ആതിര എന്നിവർക്കെതിരെയാണ് ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സരസ്വതിയുടെ പേരിലുള്ള വസ്തു മധു ബാങ്കിൽ ഇടായിവെച്ച് 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി വീട്ടുജോലിക്ക് പോയാണ് സരസ്വതി ഈ വായ്പ തുക അടച്ചത്. എന്നാൽ നാളുകൾക്ക് മുമ്പ് മധു സരസ്വതിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഇതോടെ അയൽവാസിയുടെ വീട്ടിലാണ് സരസ്വതി താമസിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ആതിരയും സരസ്വതിയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഇവരെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഫോർട്ട് സ്റ്റേഷനിൽ പരാതിപ്പെടാൻ സരസ്വതി എത്തിയെങ്കിലും ഇരുവരെയും അറസ്റ്റ് ചെയ്യുമെന്ന് കണ്ടതോടെ പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ സരസ്വതിയുടെ ശരീരത്തിലെ മുറിവുകൾ കണ്ടതോടെ നാട്ടുകാർ മാദ്ധ്യമങ്ങളെ അറിയിച്ചു. വാർത്ത പുറത്തുവന്നതോടെ പൊലീസ് സ്ഥലത്തെത്തി കേസുടുക്കുകയായിരുന്നു. വിഷയത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. സരസ്വതിയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അടിയന്തര നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നടന്നത് അതിക്രൂരമായ സംഭവമാണെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |