ആലപ്പുഴ: അയൽവാസികൾ തമ്മിലുള്ള ദീർഘകാല വൈരാഗ്യം അർദ്ധരാത്രിയിലെ വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചു. ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറിയ സംഘത്തിന്റെ ആക്രമണത്തിൽ ഒരേ കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡിലെ വടുതല കൈവെട്ടിച്ചിറ ഭാഗത്തെ വിഷ്ണുഭവനിൽ താമസിക്കുന്ന പ്രകാശൻ (60), ഭാര്യ രജനി പ്രകാശൻ (52), മകൻ വിഷ്ണു പ്രകാശൻ (29), വിഷ്ണുവിന്റെ ഭാര്യ അധിനാ വിഷ്ണു (23), ഇവരുടെ പിഞ്ചുകുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് വെട്ടേറ്റ രജനി പ്രകാശന്റെ ആരോഗ്യനില ഗുരുതരമാണ്.
തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പ്രദേശത്ത് ഏറെനാളായി നിലനിന്നിരുന്ന അയൽവാസി തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഷ്ണു പ്രകാശന്റെ വീട്ടിലേക്ക് സുഹൃത്തുക്കൾ നിരന്തരം എത്തുന്നതിനെച്ചൊല്ലി അയൽവാസിയും ബന്ധുവുമായ സുരേഷും അദ്ദേഹത്തിന്റെ മൂന്ന് മക്കളും വിഷ്ണുവും തമ്മിൽ നേരത്തേ തർക്കവും സംഘർഷവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കെതിരെയും പൂച്ചാക്കൽ പൊലീസ് നേരത്തേ കേസെടുത്തിരുന്നു.
ഞായറാഴ്ച രാത്രി സുരേഷിന്റെ മക്കൾ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ പ്രകാശന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൂച്ചാക്കൽ പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനിടെ സുരേഷിനും മകൻ സുജിത്തിനും പരിക്കേറ്റതിനെ തുടർന്ന് ഇരുവരും ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കെതിരെയും വീണ്ടും കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി പൂച്ചാക്കൽ പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |