
തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പി.എസ്.സി പരീക്ഷയിലെ ക്രമക്കേടിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. റിപ്പോർട്ട് ഇന്നലെ ചേർന്ന പി.എസ്.സി യോഗത്തിൽ ചർച്ച ചെയ്തു.
എസ്.പി സിനി എഫ്. ഡെന്നിസിന്റെ നേതൃത്വത്തിലാണ് ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തിയത്. പരീക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിന് പിന്നിലെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കൂടുതൽ പേർക്ക് ക്രമേക്കേടിൽ പങ്കുണെന്നാണ് സൂചന.കൂടുതൽ ശാസ്ത്രീയമായ അന്വേഷണം നടത്തിയാലേ ഉത്തരവാദികളെ സംബന്ധിച്ചുള്ള പൂർണമായ ചിത്രം ലഭ്യമാകൂ. പരീക്ഷ, മൂല്യനിർണ്ണയ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നീളുന്നത്. ആഭ്യന്തര വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പി.എസ്.സി തീരുമാനത്തിന് ശേഷം സർക്കാരിന് സമർപ്പിക്കുകയാണ് വേണ്ടത്. എന്നാൽ, കേസിൽ ഒരേസമയം ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുന്നതിനാൽ ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല.
കേസ്: നിയമോപദേശം തേടി
പരീക്ഷാ, നിയമന ക്രമക്കേടിൽ പി.എസ്.സിക്കെതിരെ കേസെടുക്കുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. പ്ലാനിംഗ് ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് നിയമനത്തിൽ കേസെടുക്കുന്നതിൽ ഇന്ന് തീരുമാനമെടുക്കും. ഡിജിറ്റൽ രേഖകളടക്കം പരിശോധിച്ച് ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയാണ് കേസിന് സാദ്ധ്യത തേടിയത്. പി.എസ്.സിയിലെ പരീക്ഷാ വിഭാഗത്തിലെയടക്കം ഉന്നതർ പ്രതികളാവുമെന്നാണ് സൂചന. പിന്നാക്ക വികസന കോർപ്പറേഷൻ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള രേഖകൾ പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലും കേസെടുക്കുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |