തിരുവനന്തപുരം: പണം പിൻവലിക്കുന്നതുപോലെ അരിയും ഗോതമ്പുമെല്ലാം ഇനി എ.ടി.എമ്മിൽ കിട്ടും. ഇതിനുള്ള ധാന്യ എ.ടി.എമ്മുകൾ (ധാന്യ വിതരണ യന്ത്രം) ഭക്ഷ്യവകുപ്പാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടി തുടങ്ങി. തിരഞ്ഞെടുക്കുന്ന റേഷൻ കടയിലോ സപ്ലൈകോ ഔട്ട്ലെറ്റിലോ മെഷീൻ സ്ഥാപിക്കും. ഒഡീഷയിൽ വിജയിച്ച മാതൃകയാണ് നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഷീനാണ് ഒഡീഷയിലെ ഭുവനേശ്വറിലുള്ളത്.
ഉപഭോക്താക്കൾ ധാന്യ എ.ടി.എമ്മുകളിൽ റേഷൻ കാർഡിന്റെയോ ആധാറിന്റെയോ നമ്പറോ നൽകണം. തുടർന്ന് പോയിന്റ് ഓഫ് സെയിൽ ബയോമെട്രിക് സിസ്റ്റത്തിലൂടെ വിരലടയാളം സ്‌കാൻ ചെയ്യണം. അതുകഴിഞ്ഞ് അനുവദിച്ച അരിയും ഗോതമ്പും ശേഖരിക്കാം. അഞ്ചു മിനിട്ടിനുള്ളിൽ 50 കിലോഗ്രാം വരെ ലഭിക്കും.
ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ സഹകരണത്തോടെയാണ് ഒഡീഷ സർക്കാർ ആദ്യത്തെ ധാന്യ എ.ടി.എം സ്ഥാപിച്ചത്. ഹരിയാന, ബീഹാർ സംസ്ഥാനങ്ങളും പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി. പദ്ധതി സംസ്ഥാന വ്യാപകമാക്കി നടപ്പിലാക്കിയാൽ റേഷൻകട ഉടമകളെ ബാധിക്കും. സംസ്ഥാനത്ത് 13,915 റേഷൻ കടകളാണുള്ളത്.
ഒരു രാജ്യം ഒരു റേഷൻ കാർഡിലേക്ക്
കേന്ദ്ര സർക്കാറിന്റെ 'ഒരു രാജ്യം ഒരു റേഷൻ കാർഡ്''പദ്ധതി വേഗത്തിലാക്കാൻ ധാന്യ എ.ടി.എമ്മുകൾക്ക് കഴിയും. കാർഡുടമകൾക്ക് രാജ്യത്ത് എവിടെ നിന്നും ധാന്യം വാങ്ങാം. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇത് ഗുണമാകും. റേഷൻ കടകളിലെ തൂക്കതട്ടിപ്പ് പരാതിക്കും പരിഹാരമാകും.
'പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. റേഷൻകടയുടമകളെ ബാധിക്കില്ല''.
- അനൂപ് ജേക്കബ്, ഭക്ഷ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |