ആലപ്പുഴ: ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാനും തണ്ടറുമായി സർക്കാർ ആഞ്ഞടിക്കുമ്പോൾ ലഹരി മണത്തുപിടിക്കേണ്ട പൊലീസ് ഡോഗ് സ്ക്വാഡിൽ നായ്ക്കൾക്ക് ക്ഷാമം.180 നായ്ക്കളുണ്ടായിരുന്നിടത്ത് വിശ്രമം അനുവദിക്കാനുള്ള 18 എണ്ണം കഴിഞ്ഞാൽ ഡ്യൂട്ടിക്കുപയോഗിക്കാൻ കഴിയുന്ന 138 എണ്ണമാണ് ശേഷിക്കുന്നത്.അതിൽ മയക്കുമരുന്നുൾപ്പെടെയുള്ളവ മണത്തുപിടിക്കാൻ ശേഷിയുള്ളത് രണ്ട് ഡസനിൽ താഴെമാത്രം.തൃശൂർ പൊലീസ് അക്കാഡമിയിലാണ് നായ്ക്കൾക്ക് പരിശീലനം നൽകുന്നത്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ നായ്ക്കളെ വാങ്ങാതിരുന്നതാണ് ക്ഷാമത്തിന് കാരണം.ചിലർ സ്പോൺസർ ചെയ്ത ഏതാനും നായ്ക്കൾക്കാണ് കഴിഞ്ഞ രണ്ടുവർഷം അക്കാഡമിയിൽ പരിശീലനം നൽകിയത്. ഇപ്പോൾ നാലു പെണ്ണും ഒരു ആണുമുൾപ്പെടെ ലാബിനത്തിൽപ്പെട്ട അഞ്ച് നായ്ക്കളെ സ്പോൺസർഷിപ്പിൽ അക്കാഡമിയിലെത്തിച്ചിട്ടുണ്ട്.
പരിശീലനം 5 വിഭാഗങ്ങളിൽ
മോഷണം,കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനുള്ള ട്രാക്കിംഗ്,സ്ഫോടക വസ്തുക്കൾ കണ്ടെത്താനും വി.വി.ഐ.പി ഡ്യൂട്ടികൾക്കുമുള്ള എക്സ്‌പ്ളോസീവ് ഡിറ്റക്ഷൻ,ലഹരി വസ്തുക്കൾ കണ്ടെത്താനുള്ള നാർക്കോട്ടിക് സ്നിഫർ, ദുരന്തമുഖങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്താനുള്ള കഡാവർ,തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള സെർച്ച് ആൻഡ് റെസ്ക്യൂ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് നായ്ക്കളെ പരിശീലിപ്പിക്കുന്നത്.
സേവനം 10 വർഷം
ശാരീരിക അവശതകളോ രോഗങ്ങളോ ഇല്ലെങ്കിൽ പരമാവധി പത്തുവർഷമാണ് നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. അതിനുശേഷം ഇവയെ വിശ്രമിക്കാൻ അനുവദിക്കും. നിലവിൽ പൊലീസ് ഡോഗ് സ്ക്വാഡിലുണ്ടായിരുന്ന ഡോക്ടർ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് മടങ്ങിയശേഷം പുതിയ ഡോക്ടറുടെ നിയമനവുമുണ്ടായിട്ടില്ല. പുതിയ ഡോക്ടറെത്തിയാലുടൻ നിലവിലുള്ള 18 നായ്ക്കൾക്ക് വിശ്രമമനുവദിക്കും.
പത്തുവർഷം കഴിഞ്ഞ നായ്ക്കളെ വിശ്രമിക്കാൻ അനുവദിക്കുകയും രോഗ ബാധിതരെ ഒഴിവാക്കുകയും ചെയ്തതാണ് നായ്ക്കളുടെ കുറവിന് ഇടയാക്കിയത്. പുതുതായി പരിശീലനത്തിന് അഞ്ച് നായ്ക്കളെ എത്തിച്ചിട്ടുണ്ട്. ക്വാറന്റൈൻ കാലാവധി കഴിഞ്ഞാലുടൻ പരിശീലനം ആരംഭിക്കും
- കെ. 9 വിഭാഗം,
പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |