ആലപ്പുഴ : അദ്ധ്യാപക തസ്തികകളിലെ നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി ആറുമാസം കൂടിനീട്ടാനുള്ള സർക്കാർ തീരുമാനത്തിൽ, പുതിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. പുതിയ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് നിലവിലെ പട്ടികയുടെ കാലാവധി വീണ്ടും നീട്ടിയത്. ഇതോടെ തങ്ങളുടെ നിയമനപ്രതീക്ഷ അനിശ്ചിതത്വത്തിലാകുമോയെന്ന് പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആരോപിക്കുന്നു.
ജില്ലയിലെ ഹൈസ്‌കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ് ) തസ്തികയിലേക്കുള്ള പുതിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നവംബർ ആറിന് അവസാനിക്കാനിരിക്കുകയായിരുന്നു. നവംബർ ഏഴിന് പുതിയ പട്ടിക നിലവിൽ വന്നേനെ. പുതിയ പട്ടികയിൽ മെയിൻ ലിസ്റ്റിൽ 35പേരും സപ്ലിമെന്ററി ലിസ്റ്റിൽ 63 പേരും ഭിന്നശേഷി വിഭാഗത്തിൽ എട്ട് പേരും ഉൾപ്പെടെ 106 ഉദ്യോഗാർത്ഥികളാണുള്ളത്. അഭിമുഖം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പട്ടിക തയ്യാറാക്കിയത്. അതേസമയം, നിലവിലെ റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിൽ 26പേരും സപ്ലിമെന്ററി ലിസ്റ്റിൽ 53 പേരുമാണുള്ളത്. ഇതിൽ 24 പേർക്ക് ഇതിനകം നിയമനം ലഭിച്ചിരുന്നു.
പഴയ പട്ടികയിൽ മെയിൻ ലിസ്റ്റിൽ
26 പേർ
പുതിയ പട്ടികയിൽ
ആകെ 106 പേർ
കഴിഞ്ഞ ലിസ്റ്റിൽ നിയമനം ലഭിച്ചത് 24പേർക്ക്
22 പേരുടെ നിയമനം മുൻ സർക്കാരിന്റെ കാലത്തും രണ്ട് പേരുടേത് ഈ സർക്കാരിന്റെ കാലത്തുമാണ് നടന്നത്
ഭൂരിഭാഗം നിയമനങ്ങളും പൂർത്തിയായ പട്ടികയുടെ കാലാവധി നീട്ടുന്നത് പുതിയ പട്ടികയിലുള്ളവരുടെ അവസരം ഇല്ലാതാക്കുമെന്ന് ഉദ്യോഗാർത്ഥികൾ
എൽ.പി, യു.പി അദ്ധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കിയാൽ അഞ്ച് പുതിയ അദ്ധ്യാപക തസ്തികകൾ കൂടി സൃഷ്ടിക്കപ്പെട്ടേക്കാം
ഈ ഒഴിവുകളിലേക്കുള്ള നിയമനവും നിലവിലെ റാങ്ക് പട്ടികയിൽനിന്ന് നടത്താനാണ് സാദ്ധ്യത.
ലിസ്റ്റിന്റെ കാലാവധി നീട്ടാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം. ഇത് ഇനി വരാനുള്ള ലിസ്റ്റിലുള്ളവരുടെ ജോലി സാദ്ധ്യത ഇല്ലാതാക്കും. പലർക്കും പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ വിദ്യാഭ്യാസ മന്ത്രി, പി.എസ്.സി എന്നിവർക്ക് കത്തുനൽകിയിട്ടുണ്ട്
- ആശ അശോകൻ,ഉദ്യോഗാർത്ഥി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |