തലശേരി: ഒ.വി റോഡിൽ പ്രവർത്തിക്കുന്ന വ്യാപാരി സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയെ തലശേരി പൊലീസ് അറസ്റ്റു ചെയ്തു. നിക്ഷേപകരിൽ നിന്ന് കോടികൾ സമാഹരിച്ച ശേഷം ഒളിവിൽ കഴിഞ്ഞ സംഘം സെക്രട്ടറിയായ പടന്നകര സുജലായത്തിലെ കെ.സി ജ്യോജിഷിനെ (41) ആണ് തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് പൊലീസ് അറസ്റ്റു ചെയ്തത്.
അമിത പലിശ വാഗ്ദാനം നൽകി ബന്ധുക്കളടക്കം നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം സ്ഥാപനം പൂട്ടി മുങ്ങിയെന്നാണ് പരാതി. തലശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിൽ നടന്ന സമഗ്രമായ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന ജ്യോജിഷിനെ പിടികൂടിയത്. എസ്.ഐമാരായ ദീപ്തി, അശ്വതി, സന്തോഷ്, എ.എസ്.ഐമാരായ ഷിബു, മനോജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രവിഷ്, സി.പി.ഒമാരായ പ്രഷോഭ്, സായൂജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞമാസം 26 മുതൽ ഒളിവിലായിരുന്ന ജ്യോജിഷ് മുംബൈയിലും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും സഞ്ചരിച്ച ശേഷമാണ് രാമേശ്വരത്ത് എത്തിയതെന്നാണ് അന്വേഷണ വിവരം.
ഏകദേശം നാലരക്കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നതെന്നാണ് പരാതി. നിക്ഷേപകരുടെ പരാതിയെ തുടർന്ന് പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ പ്രതിയുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിൽ നിരവധി തവണ പൊലീസ് പരിശോധനയും നടത്തിയിരുന്നു. സംഭവത്തിൽ പണം നഷ്ടമായ നിക്ഷേപകരും വെൽഫെയർ സംഘം ഭരണസമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വവും പ്രതിയെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |