മാനന്തവാടി: തലശ്ശേരി പൈതൃക പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാന സർക്കാർ വളളിയൂർക്കാവ് ഗ്രൗണ്ടിൽ 4.87 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടങ്ങൾ നാഥനില്ലാത്ത അവസ്ഥയിൽ. കെട്ടിടം ഇപ്പോൾ വവ്വാലുകളും പക്ഷികളും സാമൂഹ്യ വിരുദ്ധരും ചേർന്ന് 'ഭാർഗവീനിലയ'മാക്കിയിരിക്കുകയാണ്. വിനോദ സഞ്ചാര വകുപ്പ് വള്ളിയൂർക്കാവ് ഡെവലപ്‌മെന്റ് ഓഫ് മാർക്കറ്റ് ആൻഡ് എകസിബിഷൻ സ്‌പെയ്സ് എന്ന പേരിലാണ് വള്ളിയൂർക്കാവ് ദേവസ്വം ബോർഡിന്റെ കൈവശമുള്ള ഭൂമിയിൽ കബനിയുടെ അരികത്ത് കെട്ടിടം ഉളളത്. 2022 നവംബർ 19ന് അന്നത്തെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. വളളിയൂർക്കാവ് ദേവസ്വവും ടൂറിസം വകുപ്പും ചേർന്ന് വിവിധ പദ്ധതികൾ തുടങ്ങാനായിരുന്നു പദ്ധതി. പക്ഷെ, ലക്ഷ്യം പാളി. നഗരസഭയുടെ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസരിച്ചല്ല നിർമ്മാണം. കെട്ടിടത്തിന് നമ്പർ നൽകാൻ പോലും നഗരസഭ തയ്യാറായതുമില്ല. ആഴ്ച ചന്തകൾക്കുളള നാല് ബ്ളോക്കുകൾ, ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കാനുളള കെട്ടിടം, ഇൻഫർമേഷൻ സെന്റർ, ടോയ്ലെറ്റ് ബ്ളോക്ക്, പാർക്കിംഗ് ഏരിയ എന്നിവ ഉൾപ്പെടുത്തിയാണ് കെട്ടിടം. 5000 ചതുരശ്ര അടിയിൽ സാംസ്ക്കാരിക പരിപാടികൾ നടത്താനുളള വേദിയുമുണ്ട്.
തുറക്കും മുമ്പേ അടച്ചു!
കെട്ടിടത്തിന്റെ പലഭാഗങ്ങളിലും വിള്ളൽ വീണിട്ടുണ്ട്. മഴക്കാലത്ത് കബനി കരകവിയുമ്പോൾ വെള്ളം കയറുന്നിടത്താണ് കെട്ടിടം. കരിങ്കല്ലിൽ കെട്ടി ഉയർത്തിയശേഷം പ്ലാറ്റ്‌ഫോം നിർമിച്ചാണ് കെട്ടിടം ഒരുക്കിയത്. കരിങ്കല്ലുകൾ വേണ്ട രീതിയിൽ സിമന്റ് ഉപയോഗിച്ച് നിർമിക്കാത്തത് കാരണമാണ് വയലിലുള്ള കരിങ്കൽ കെട്ടിന് വിള്ളൽ വന്നതെന്നാണ് നിഗമനം. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ ഏത് രീതിയിൽ കെട്ടിടങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ തീരുമാനിച്ചിട്ടില്ല. പ്രസിദ്ധമായ വള്ളിയൂർക്കാവ് ഉത്സവം നടക്കുമ്പോൾ ട്രേഡ്ഫയർ നടത്താനും ഉത്സവത്തിന്റെ ഭാഗമായുള്ള കാര്യങ്ങൾക്കും കാലാകാലങ്ങളായി പ്രയോജനപ്പെടുത്തിയിരുന്ന ഭൂമിയിലാണ് താഴെക്കാവ് ക്ഷേത്രത്തോട് ചേർന്ന് കെട്ടിടങ്ങൾ നിർമ്മിച്ചത്. ടെൻഡർ പ്രക്രിയയിലൂടെ കേരള ഇലക്ട‌്രിക്കൽ ആൻഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിനെയാണ് കെൽ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല ഏൽപ്പിച്ചത്. ഉപയോഗിക്കാതെ തന്നെ കെട്ടിടത്തിന് ബലക്ഷയം. നിർമ്മാണം പൂർത്തിയാക്കി രണ്ട് വർഷം കഴിയും മുമ്പെ തന്നെ കെട്ടിടം വിണ്ടുകീറി. കരാറുകാരന് നാലുഗഡുക്കളായി മുഴുവൻ തുകയും കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |