
പരപ്പനങ്ങാടി: പുതുതായി പണി കഴിപ്പിച്ച പരപ്പനങ്ങാടി കോടതി സമുച്ചയത്തിന് വൈദ്യുതി കണക്ഷൻ ലഭ്യമാകാത്തതു കാരണം ഉദ്ഘാടനം വൈകുന്നു. വൈദ്യുതി കണക്ഷന് വേണ്ടി കെ.എസ്.ഇ.ബിക്കു അപേക്ഷ സമർപ്പിച്ചെങ്കിലും സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാകാത്തതാണ് കണക്ഷൻ വൈകുന്നതിന് കാരണമായി പറയുന്നത്. വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചു ലൈൻ വലിച്ചു കണക്ഷൻ കൊടുക്കുന്നതിനായി അഞ്ചര ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ഈ തുക ലഭിച്ചാൽ മാത്രമേ കണക്ഷൻ കൊടുക്കാൻ കഴിയൂ എന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. അതേസമയം സർക്കാരിൽ നിന്ന് ഫണ്ട് അനുവദിച്ചതായും വിവരമുണ്ട്. അങ്ങിനെയെങ്കിൽ സാങ്കേതികത്വം ഒഴിഞ്ഞു കിട്ടിയാൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും താമസം വരാനിടയില്ല.
4,233 മീറ്റർ സ്‌ക്വയറിൽ അഞ്ചു നിലകളിലായി നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന് 25.56 കോടിയാണ് ചെലവ് വന്നിട്ടുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായിരുന്നുവെങ്കിലും ലിഫ്റ്റ് സ്ഥാപിക്കുന്നത് വൈകി. എന്നാൽ ഇപ്പോൾ ലിഫ്റ്റ് സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷൻ ലഭ്യമാകാത്തതാണ് ഉദ്ഘാടനം വീണ്ടും നീളാൻ കാരണമാകുന്നത്.
താഴത്തെ നിലയിൽ വിശാലമായ കാർ പാർക്കിംഗിന് പുറമെ അഡ്വക്കേറ്റ് ക്ലർക്ക് റൂം, ജുഡീഷ്യൽ സർവീസ് സെന്റർ, ബാർ അസോസിയേഷൻ, ഇലക്ട്രിക്ക് റൂം എന്നിവയും ഒന്നാം നില മുതൽ ഓരോ നിലയിലും വിവിധ കോടതികൾ എന്നിങ്ങനെയാണ് പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും നിലകളിൽ മജിസ്‌ട്രേറ്റ് കോടതിയും മൂന്നാം നിലയിൽ കുടുംബ കോടതിയും നാലാം നിലയിൽ മുൻസിഫ് കോടതിയും പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |