ചിറ്റൂർ: പാലക്കാട്-തമിഴ്‌നാട് അതിർത്തിയിലെ വൻകിട ഡയറി ഫാമുകളിൽ ജോലിക്കെത്തുന്നതിൽ ഭൂരിഭാഗവും നേപ്പാൾ സ്വദേശികൾ. ഇവിടെ ഇരുനൂറിലേറെ വൻകിട ഡയറി ഫാമുകളാണ് പ്രവർത്തിക്കുന്നത്. വിവിധ ഫാമുകളിലായി ആയിരത്തിലധികം പേർ ജോലി ചെയ്യുന്നതായാണ് വിവരം. ഇതിൽ സിംഹഭാഗവും നേപ്പാളിൽ നിന്നെത്തിയിട്ടുള്ള കുടുംബങ്ങളാണ്. നേപ്പാളിൽ നിന്നും ഇവർ വന്നു പോകുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ എന്തെങ്കിലും പരിശോധനകളോ നിരീക്ഷണങ്ങളോ മറ്റു നടപടികളൊ സ്വീകരിക്കുന്നതായി അറിയില്ല. ഏജന്റുമാർ മുഖേനയാണ് മിക്ക കുടുംബങ്ങളും ഇവിടെ എത്തുന്നത്. ഇവർക്ക് ഡയറി ഫാമിൽ താമസ സൗകര്യം, പാചകത്തിന് ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ സൗകര്യങ്ങൾ ഫാമുടമകൾ സൗജന്യമായി ഏർപ്പെടുത്തും. ഇവരെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ ഇവർ ഇടയ്ക്ക് വച്ച് സ്ഥലം വിടും. അങ്ങിനെ വന്നാൽ ഫാം ഉടമസ്ഥർ വെട്ടിലാകും. അതുകൊണ്ട് പരമാവധി ഇവരെ നിലനിറുത്തി കൊണ്ടുപോകാനാണ് ഉടമസ്ഥർ ശ്രമിക്കുന്നത്.
മാസവരുമാനം ഒരു ലക്ഷം വരെ
മുമ്പ് ഈ മേഖലയിലെ അതിഥി തൊഴിലാളികൾ തമിഴ്നാട്ടുകാരായിരുന്നു. പല കാരണങ്ങളാൽ അവർ ഈ രംഗത്തു നിന്ന് പൂർണമായി ഒഴിവായി. തുടർന്നാണ് നേപ്പാളിൽ നിന്നും തൊഴിലാളികൾ കുടുംബ സമ്മേതം എത്തി തുടങ്ങിയത്. 150 മുതൽ 200 വരെയെങ്കിലും പശുക്കൾ ഉണ്ടെങ്കിലെ കുടുംബ സമ്മേതം അവിടെ ജോലി ചെയ്യാൻ താല്പര്യപ്പെടുകയുള്ളു. ഒരാൾ 40 പശുവിനെയെങ്കിലും പരിപാലിക്കും. ഒരു പശുവിനെ പരിപാലിക്കാൻ ഒരു മാസം ആയിരം രൂപയാണ് പ്രതിഫലം. ജോലി ചെയ്യാൻ പ്രാപ്തിയുള്ള ഭാര്യയും ഭർത്താവും അടങ്ങുന്ന കടുംബമാണെങ്കിൽ 80 മുതൽ 100 വരെ പശുക്കളെ പരിപാലിക്കും. കുറഞ്ഞത് ഒരു കുടുംബത്തിന് ഒരു മാസം എൺപതിനായിരം മുതൽ ഒരു ലക്ഷം വരെ സമ്പാദ്യം ലഭിക്കുന്നു. ഇവിടെ എത്തുന്ന കുടുംബം ഒരു വർഷം ഇവിടെ നിൽക്കും. പിന്നീട് നാട്ടിലേക്ക് മടങ്ങും.15-30 ദിവസത്തിനു ശേഷം ഇവർ വീണ്ടും എത്തും. തിരിച്ചെത്തുമ്പോൾ മറ്റേതെങ്കിലും ഡയറി ഫാമിലായിരിക്കും ജോലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |