
വിതുര: മലയോരമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതിനിടയിൽ പന്നികൾ വ്യാപകമായി ചത്ത് വീഴുന്നു. തൊളിക്കോട് വിതുര പഞ്ചായത്തുകളിലാണ് തീറ്റതേടി നാട്ടിലിറങ്ങുന്ന പന്നികൾ കൂട്ടത്തോടെ ചാകുന്നത്. വൈറസ് ബാധമൂലമാണ് പന്നികൾ ചത്ത് വീഴുന്നതെന്നാണ് പറയുന്നത്.
തൊളിക്കോട് വിതുര പഞ്ചായത്തുകളിലെ വിവിധഭാഗങ്ങളിലായി ഒരാഴ്ചക്കിടയിൽ ഇരുപതോളം പന്നികളാണ് ചത്തത്. കാട്ടുപന്നികളുടെ ശല്യം കാരണം വിഷം നൽകി കൊന്നൊടുക്കുന്നതായും പരാതിയുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിച്ചും പന്നികൾ ചാകുന്നുണ്ട്. വനമേഖലകളിലും സമാന അവസ്ഥയാണ്.അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചത്തഴുകി ദുർഗന്ധവും
നദിയിലുൾപ്പെടെ ചത്ത് കിടക്കുന്ന പന്നികളെ യഥാസമയം നീക്കാറുമില്ല.ഇവ ചത്തഴുകി ദുർഗന്ധം പരത്തുകയും നദിയിലെ ജലം മലിനപ്പെടുകയും ചെയ്യുന്നുണ്ട്. ദിവസങ്ങൾ കഴിഞ്ഞാണ് ചത്ത പന്നികളെ മറവ് ചെയ്യുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായും പരാതിയുണ്ട്.ഇതുസംബന്ധിച്ച് നാട്ടുകാർ വനപാലകർക്ക് പരാതി നൽകിയിട്ടുണ്ട്.
പന്നിശല്യം തടയിടുന്നതിനായി ചില പഞ്ചായത്തുകൾ സർക്കാർ അനുമതിയോടെ ഷൂട്ടർമാരെ നിയോഗിച്ച് ശല്യക്കാരായ പന്നികളെ വെടിവെച്ച് കൊന്നെങ്കിലും ഫലപ്രദമായില്ല. തീറ്റതേടി നാട്ടിലിറങ്ങുന്ന പന്നികൾ മടങ്ങിപോകാതെ റബർതോട്ടങ്ങളിലും, തരിശുഭൂമികളിലും ചേക്കേറുകയാണ് പതിവ്.
തൊളിക്കോട്- വിതുര മേഖലകളിൽ പന്നിശല്യം രൂക്ഷം
നിലവിൽ തൊളിക്കോട്-വിതുര പഞ്ചായത്തുകളിൽ കാട്ടുപന്നിശല്യം അതിരൂക്ഷമാണ്. സമീപത്തെ മറ്റ് പഞ്ചായത്തുകളിലെ അവസ്ഥയും വിഭിന്നമല്ല. കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ട്. ആദിവാസിമേഖലകളിലെ അവസ്ഥയും വ്യത്യസ്തമല്ല. പന്നിശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നൽകിയ പരാതികൾക്ക് വനപാലകർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |