തൃശൂർ: പഴ്‌സും മൊബൈൽ ഫോണും മോഷ്ടിച്ച്, എ.ടി.എം കാർഡ് ഉപയോഗിച്ച് 96,400 രൂപ പിൻവലിച്ച കേസിലെ പ്രതി പിടിയിൽ. തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിലെ കടവരാന്തയിൽ കഴിയുന്ന ബാബുവിനെ (29) ആണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്. ജൂലായ് 17നായിരുന്നു കേസിനാസ്പദമായ സംഭവം. ചെമ്പൂക്കാവ് പരിസരത്തുവച്ച് മുക്കാട്ടുകര സ്വദേശിയുടെ പഴ്‌സും മൊബൈൽ ഫോണും മോഷണം പോകുകയായിരുന്നു. തുടർന്ന് പഴ്‌സിലുണ്ടായിരുന്ന എ.ടി.എം കാർഡ് ഉപയോഗിച്ച് പ്രതി തുക പിൻവലിച്ചു. പരാതിയെത്തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള അന്വേഷണത്തിൽ ജയ്ഹിന്ദ് മാർക്കറ്റ് പരിസരത്തുനിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. പ്രതിക്കെതിരെ വിയ്യൂർ, തൃശൂർ ഈസ്റ്റ്, പുതുനഗരം, മെഡിക്കൽ കോളേജ്, ചാലക്കുടി എന്നീ പൊലീസ് സ്റ്റേഷനുകളിലായി 13ഓളം കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന്റെ നിർദ്ദേശത്തിൽ എ.സി.പി എം.ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐമാരായ റെജിൻരാജ്, ജയൻ, സീനിയർ സി.പി.ഒമാരായ വിലാസ് ആന്റണി, സൂരജ്, സി.പി.ഒമാരായ അജ്മൽ, ഹരീഷ്, ദീപക് എന്നിവരുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |