
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കാൻ വൈകിയതിനു അദാനി പോർട്ട് സർക്കാരിനു നൽകേണ്ട 219 കോടി പിഴ പിണറായി വിജയൻ സർക്കാർ ഒഴിവാക്കി കൊടുത്തത് എന്ത് ഡീലായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
വിഴിഞ്ഞം ഓഹരികൈമാറ്റത്തിൽ കേരളതാൽപ്പര്യം ഹനിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
49 ശതമാനം ഓഹരികൾ എം.എസ്.സിക്ക് കൈമാറാനുള്ള നിർദ്ദേശം 'വലിയ ഇടപാടിന്റെ' ഭാഗമാണെന്ന സി.പി.എമ്മിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് ഓഹരി കൈമാറാൻ നിർദ്ദേശിച്ച കാര്യത്തിൽ സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി വിഷയം പരിശോധിച്ച് വരികയാണ്.
വിഴിഞ്ഞം കൺസഷൻ കരാർ ഭേദഗതി ചെയ്ത് അഞ്ചു വർഷത്തേക്കു നീട്ടിക്കൊടുത്തത് ഇടതു സർക്കാരാണ്. കൺസഷൻ കരാർ പ്രകാരം വിഴിഞ്ഞം പദ്ധതി 2019ൽ പൂർത്തിയാക്കേണ്ടതായിരുന്നു. പൂർത്തിയായില്ല. 2024ലെങ്കിലും പൂർത്തിയാക്കേണ്ടതായിരുന്നു. അന്ന് ഇടതു സർക്കാർ കൺസഷൻ കരാറിൽ ഭേദഗതി വരുത്തി അഞ്ച് വർഷത്തെ നീട്ടിനൽകൽ അനുവദിച്ചു. പദ്ധതി വൈകിപ്പിച്ചാൽ അവർ പ്രതിദിനം 12 ലക്ഷംരൂപ വീതം നൽകണം എന്നാണ് വ്യവസ്ഥ. അഞ്ച് വർഷത്തെ കാലതാമസത്തിന് അദാനി കമ്പനി സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുക 219 കോടി രൂപയായിരുന്നു. ഒരു രൂപ പോലും വാങ്ങാതെ മുഴുവൻ തുകയും എൽ.ഡി.എഫ് സർക്കാർ ഒഴിവാക്കിക്കൊടുത്തു. എന്നിട്ടാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാരിനെതിരെ ആരോപണവുമായി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |