
ഹരിപ്പാട്: ഹരിപ്പാട് കുടിവെള്ള പദ്ധതി കമ്മീഷൻ നടപടികളിലേക്ക് അടുക്കുന്നു. മുല്ലശ്ശേരിയിൽ നിന്നും ജലശുദ്ധീകരണശാലയിലേക്ക് റോ വാട്ടർ പമ്പിംഗ് മെയിനിന്റെ പ്രവൃത്തി ഉടൻ പൂർത്തീകരിക്കും. പദ്ധതി എത്രയും വേഗം കമ്മീഷൻ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഹരിപ്പാട് കുടിവെളള പദ്ധതിയുടെ നിർവ്വഹണ പുരോഗതി വിലിയരുത്തുന്നതിനായി മന്ത്രി മോൻസ് ജോസഫിന്റെ സാന്നിദ്ധ്യത്തിൽ സെക്രട്ടറിയേറ്റിൽ ചേർന്ന വാട്ടർ അതോറിറ്റി, ജൽജീവൻമിഷൻ ഉദ്യോഗസ്ഥരുടെ മീറ്റിംഗിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത് . ഹരിപ്പാട് കുടിവെള്ള പദ്ധതി അനന്തമായി വൈകുന്നതിൽ മന്ത്രി രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചു. സാങ്കേതികകാരണങ്ങൾ ഉന്നയിച്ച് പദ്ധതി വൈകിപ്പിക്കുന്ന രീതി ഉദ്യോഗസ്ഥർ ഒഴിവാക്കണം. റോ വാട്ടർ പമ്പിംഗ് ലൈനിന്റെ നിർവ്വഹണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കും. പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തിന്റെ അനുമതി എത്രയും വേഗം ലഭ്യമാക്കണം. പള്ളിപ്പാട് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ സമാന്തരമായി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഹരിപ്പാട് പദ്ധതിയുടെ വർക്കുകൾക്ക് കരാർ നൽകുന്നതിൽ നിലനിൽക്കുന്ന സാങ്കേതിക തടസ്സങ്ങൾ മറികടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജലവിഭവ വകുപ്പ്മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേന്ദ്ര ജൽശക്തി മന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുമെന്ന് മോൻസ് ജോസഫ് യോഗത്തിൽ അറിയിച്ചു. പദ്ധതിയുടെ നിർവ്വഹണത്തിനാവശ്യമായ ഫണ്ടിന്റെ ക്രമീകരണത്തിലും ആവശ്യമായ തുടർ നടപടി സർക്കാർതലത്തിൽ സ്വീകരിക്കും.
കടൽഭിത്തി, പുലിമുട്ട് പദ്ധതികളുടെ പുരോഗതി വിലയിരുത്തി
ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ എ.ഡി.ബി ധനസഹായത്തോടെ വിഭാവനം ചെയ്തിട്ടുള്ള കടൽഭിത്തി, പുലിമുട്ട് പ്രോജക്ടുകളുടെ നിർവ്വഹണപുരോഗതിയും മീറ്റിംഗിൽ വിലയിരുത്തി. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലായി 572.49 കോടി രൂപയുടെ പ്രോജക്ട് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്ന് വാട്ടർ റിസോഴ്സ് പിഎംയു മിഷൻ ഡയറക്ടർ യോഗത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |