
ചങ്ങനാശേരി: നല്ല തിരക്കുണ്ട്. പ്രത്യേകിച്ച് സ്ത്രികളുടെ. ബസ് നിറഞ്ഞ് യാത്രക്കാരെന്ന് പറയാം. ബസ് മുന്നോട്ടെടുക്കുമ്പോൾ അതുമല്ലെങ്കിൽ വളവിൽ വീശിയെടുക്കുമ്പോഴാകും ആ കെണി യാത്രക്കാർ തിരിച്ചറിയുന്നത്. അപ്പോഴേക്കും അപകടം സംഭവിച്ചിട്ടുണ്ടാകും. അതേ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മരണവാതിൽ തുറക്കുകയാണ്. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഹൈഡ്രോളിക് ഡോർ സംവിധാനമില്ലാത്തത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് വാതിൽ അടയ്ക്കുന്ന രീതിക്കെതിരെയാണ് പരാതി. ലോക്കുകൾ ഇളകിയതിനാൽ പല ബസുകളിലും വാതിലുകൾ ഉറപ്പിച്ച് അടയ്ക്കാൻ കഴിയുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതോടെ ഓർഡിനറി ബസുകളിലെ തിരക്ക് ഗണ്യമായി വർദ്ധിച്ച് അപകടഭീഷണി ഇരട്ടിയാക്കും.
അന്ന് ദുരന്തം വഴിമാറി
കഴിഞ്ഞദിവസം ചങ്ങനാശേരി നഗരത്തിൽ സ്റ്റോപ്പിൽ നിന്ന് പ്രിയദർശിനി ബസ് മുന്നോട്ടെടുത്തപ്പോൾ കയർകെട്ടിയ വാതിൽ അപ്രതീക്ഷിതമായി തുറക്കുകയും വാതിലിൽ ചാരിനിന്നിരുന്ന യാത്രക്കാരൻ താഴെ വീഴുകയും ചെയ്തു. ബസിന് വേഗത കുറവായതിനാൽ യാത്രക്കാരൻ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സമീപകാലത്ത് കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടറിനും സമാനരീതിയിൽ അപകടം സംഭവിച്ചു.
സ്ഥിതി ഗുരുതരം
സൗജന്യ യാത്ര ആരംഭിച്ചതോടെ സ്റ്റാൻഡുകളിൽ നിന്ന് യാത്രക്കാരെ കുത്തിനിറച്ചാണ് പല ബസുകളും സർവീസ് നടത്തുന്നത്. പലരും ഫുട്‌ബോർഡിൽ നിന്ന് യാത്രചെയ്യുന്നത് സ്ഥിതി ഗുരുതരമാക്കും.
നിലവിൽ ഭൂരിഭാഗം ഓർഡിനറി ബസുകളിലും ഹൈഡ്രോളിക് ഡോറുകളില്ല
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സർവീസുകൾ ആരംഭിക്കണം. എല്ലാ ഓർഡിനറി ബസുകളിലും ഹൈഡ്രോളിക് ഡോർ സംവിധാനം അടിയന്തരമായി സ്ഥാപിക്കണം. (യാത്രക്കാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |