തിരൂർ: തിരൂർ ജില്ലാ ആശുപത്രിയിൽ പരിമിതമായ സ്ഥലസൗകര്യങ്ങളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കാഷ്വാലിറ്റി വിഭാഗം പുതിയ ഒൻപത് നില കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ചെറിയ മുറിക്കുള്ളിൽ പ്രവർത്തിക്കുന്ന കാഷ്വാലിറ്റിയിൽ ഒരു ഡോക്ടറും മൂന്ന് നേഴ്സുമാരും നാല് കിടക്കകളും മാത്രമാണുള്ളത്. അടിയന്തര ചികിത്സ ആവശ്യമായെത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ബെഡുകൾ അടുത്തടുത്ത് ഇട്ടിരിക്കുന്നതിനാൽ നടക്കാൻ പോലും സ്ഥലമില്ല. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള ജനറൽ ഒ.പി കഴിഞ്ഞാൽ ആശുപത്രിയിലെത്തുന്ന 100കണക്കിന് രോഗികൾ കാഷ്വാലിറ്റിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമുള്ളതിനാൽ മണിക്കൂറുകളോളം കാത്തുനിന്ന് ചികിത്സ തേടേണ്ട സ്ഥിതിയാണ്. ഇതിനിടെ അപകട കേസോ പൊലീസ് കേസോ വന്നാൽ സാധാരണ രോഗികളുടെ കാത്തിരിപ്പ് വീണ്ടും നീളും.
അതേസമയം, നിർമ്മാണം പൂർത്തിയായ ഒൻപത് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് കാഷ്വാലിറ്റി മാറ്റണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം. നിലവിൽ ഈ കെട്ടിടത്തിലെ ഒന്നാം നിലയിൽ ട്രാൻസ്‌ജെൻഡർ ലാബും രണ്ടാം നിലയിൽ ഫിസിയോതെറാപ്പി, മാമോഗ്രാഫി, ന്യൂറോളജി വിഭാഗങ്ങളും, മൂന്നാം നിലയിൽ ഓങ്കോളജിയും നേത്ര വിഭാഗം സർജറി വാർഡുകളുമാണ് പ്രവർത്തിക്കുന്നത്. എന്നാൽ നഗരസഭയുടെ ചില സാങ്കേതിക അനുമതികൾ ലഭിക്കാത്തതിനാൽ ബാക്കി ആറ് നിലകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിലവിൽ പ്രവർത്തിക്കുന്ന ഇ.എൻ.ടിയും സ്‌കാനിംഗ് വിഭാഗവും മാറ്റിയാൽ കാഷ്വാലിറ്റിക്ക് വിശാലമായ സൗകര്യമൊരുക്കാൻ സാധിക്കും. ജനങ്ങളുടെ ദുരിതത്തിന് പരിഹാരമായി കാഷ്വാലിറ്റി മാറ്റാനുള്ള നടപടികൾ അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |