പുതുക്കട: ശബരിമല പാതയിലെ പുതുക്കട കുട്ടിവനത്തിൽ തള്ളുന്നത് വൻതോതിലുള്ള മാലിന്യം. പെരുനാട് ഗ്രാമ പഞ്ചായത്ത് വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ കൊണ്ടിടുന്നത്. മാലിന്യം വനത്തിൽ തള്ളുന്നത് രഹസ്യമായാണ്. പരിസ്ഥിതിക്ക് ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ കുട്ടിവനത്തിൽ മാലിന്യം തള്ളുകയും കത്തിക്കുകയും ചെയ്യുന്നത് പുറത്തറിഞ്ഞതോടെ പ്രതിഷേധം ശക്തമാണ്. വാഹനത്തിലാണ് മാലിന്യം എത്തിക്കുന്നത്. സമീപവാസികളുടെ പശുക്കളെ കുട്ടിവനത്തിൽ മേയാൻ വിടാറുണ്ട്. ഇൗ മാലിന്യം പശുക്കളും ഭക്ഷിക്കുന്നു. ഉപ്പുരസം കൂടുതലുള്ള പ്ളാസ്റ്റിക് കവറുകൾ ഉൾപ്പെടയുള്ളവയാണ് ഇവ ഭക്ഷണമാക്കുന്നത്.
ജൈവ മാലിന്യം കുട്ടിവനത്തിൽ കുഴിച്ചിട്ടശേഷം മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നതെന്ന് ഗ്രാമ പഞ്ചായത്ത് അവകാശപ്പെടുന്നു. എന്നാൽ, പ്ളാസ്റ്റിക് കവറുകളിൽ കെട്ടിയ മാലിന്യമാണ് ഇവിടെ കൂടുതലായി കാണുന്നത്. മാലിന്യം കൂനപോലെ പല സ്ഥലങ്ങളിൽ കൂടിക്കിടക്കുന്നു. കുഴിയുണ്ടെങ്കിലും മൂടാറില്ല. മാലിന്യം കത്തിച്ചതിനെ തുടർന്നുള്ള കരിയും കാണാം. മാലിന്യം കത്തിക്കുന്നത് സമീപവാസികൾക്ക് രോഗത്തിന് കാരണമാകും.. മാലിന്യം കത്തിക്കുമ്പോൾ സമീപത്തെ വനംവകുപ്പിന്റെ തേക്കു കൂപ്പിലേക്ക് തീ പടരാനും സാദ്ധ്യതയുണ്ട്.
കുഴിച്ച് മൂടുകയാണെന്ന്
പഞ്ചായത്തിന്റെ വാദം
കുട്ടിവനം റവന്യു ഭൂമിയാണെന്ന് പെരുനാട് പഞ്ചായത്ത് അധികൃതർ . രണ്ടു മാസത്തിലൊരിക്കൽ മാലിന്യം കുഴിച്ചിടുകയാണ് ചെയ്യുന്നത്. മാറ്റാരെങ്കിലും മാലിന്യം കുട്ടിവനത്തിൽ തള്ളുന്നുണ്ടോ എന്ന് അറിയില്ലെന്ന് അധികൃതർ പറയുന്നു. എന്നാൽ, മാലിന്യവുമായി ദിവസവും വാഹനങ്ങൾ കയറിയിങ്ങുന്നതിന്റെ സൂചനകൾ കുട്ടിവനത്തിലേക്കുള്ള വഴിയിലുണ്ട്.
''മാലിന്യം കത്തിക്കാറില്ല. ആരെങ്കിലും അതിക്രമിച്ചു കടന്ന് മാലിന്യം തള്ളിയശേഷം കത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. സ്ഥലത്തേക്കുള്ള വഴി ചങ്ങലകെട്ടി അടയ്ക്കും.
ഗിരിജ, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |