
പാലോട്: ഗ്രാമീണ മേഖലയിലെ പ്രധാന ജംഗ്ഷനുകൾ, സ്കൂൾ,ആരാധനാലയങ്ങൾ,ജനവാസ മേഖലകൾ എന്നിവിടങ്ങൾ തെരുവുനായ്ക്കൂട്ടം കൈയടക്കിയ സ്ഥിതിയാണ്. പെരിങ്ങമ്മല ജംഗ്ഷൻ,ആശുപത്രി കോമ്പൗണ്ട്,കുശവൂർ,തെന്നൂർ,കോളേജ് ജംഗ്ഷൻ,പാലോട് ആശുപത്രി ജംഗ്ഷൻ,ആശുപത്രി,നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ,പച്ച ശാസ്താക്ഷേത്ര പരിസരം, ഓട്ടുപാലം,പച്ച,കാലൻകാവ്,പൊട്ടൻചിറ,വട്ടപ്പൻകാട്,പ്ലാവറ,ആലുമ്മൂട് എന്നിവിടങ്ങളിലാണ് ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി തെരുവ് നായ് ശല്യമുള്ളത്. രാത്രിയായാൽ തെരുവ്നായ്ക്കൂട്ടം കൂടുതൽ ആക്രമണകാരികളാകും. കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്.
പ്രശ്നമായി മാലിന്യനിക്ഷേപം
ഫാമുകളിൽ നിന്ന് ശേഖരിക്കുന്ന വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യവും നിയന്ത്രിക്കാനാകാത്ത സാഹചര്യമാണ്. പൊതുജനങ്ങളെയും വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കാറുണ്ട്.നഗരത്തിൽ നിന്നു പിടികൂടിയ നായ്ക്കളെ ഗ്രാമീണ ജനവാസമേഖലയിൽ കൊണ്ടുതള്ളുന്നതായും ആക്ഷേപമുണ്ട്.
ഒഴിഞ്ഞ പറമ്പുകൾ, പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ഇടവഴികൾ തുടങ്ങിയ ഇടങ്ങളാണ് ഇവയുടെ താവളം.
ഷെൽറ്റർ സംവിധാനവും നടപ്പായില്ല
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഒരുക്കുന്നതിനായി കണ്ടെത്തിയത് പാങ്ങോട് പഞ്ചായത്തിലാണ്. ഒരേക്കർ സ്ഥലമാണ് പദ്ധതി നടത്തിപ്പിനായ് വേണ്ടത്. എന്നാൽ പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പോലും ത്രിതല പഞ്ചായത്ത് ഭരണസമിതികൾക്ക് കഴിഞ്ഞിട്ടില്ല. ഓരോ പഞ്ചായത്തും നിശ്ചിത തുക ഈ പദ്ധതിയിലേക്കായി നൽകണമെന്ന നിർദേശം സർക്കാർ നൽകിയിട്ടും പഞ്ചായത്തധികാരികൾ നടപടി സ്വീകരിച്ചിട്ടില്ല.
ആക്രമണവും
ഓരോ പഞ്ചായത്തുകളിലും തെരുവുനായ്ക്കളുടെ എണ്ണമെടുക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും നടപടിക്രമങ്ങൾ പാലിക്കാതെയുള്ള കണക്കാണ് പലരും നൽകിയത്. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഇറച്ചിക്കടകളും ഹോട്ടലുകളുമാണ് പ്രധാന പ്രതിസന്ധിയാകുന്നത്. ഇവർ പൊതുനിരത്തിൽ തള്ളുന്ന മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുള്ള നായ്ക്കളാണ് കൂടുതൽ ആക്രമണകാരികളാകുന്നത്. ഇത്തരം കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറായാൽ ഒരുപരിധിവരെ തെരുവുനായ ശല്യം ഒഴിവാക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |