വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ കാട്ടനശല്യം രൂക്ഷമാകുന്നു. കല്ലാർ,മൊട്ടമൂട്,ആറാനക്കുഴി,കെമ്പ്രാംകല്ല്, അല്ലത്താര മേഖലകളിലാണ് നിലവിൽ കാട്ടാനശല്യം രൂക്ഷമായിട്ടുള്ളത്. ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാൻ കഴിയാത്ത അവസ്ഥയാണെന്ന് ആദിവാസികൾ പറയുന്നു. കാട്ടിനുള്ളിൽ ആനകൾ ആക്രമിച്ച സംഭവവുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലാർ മൊട്ടമൂട്ടിൽ പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ വിളയിലെ കൃഷികളും സമീപത്തെ വിളകളും കാട്ടാനകൾ നശിപ്പിച്ചു. നേരം പുലരുവോളം മേഖലയിൽ കാട്ടാനകളുണ്ടായിരുന്നു. സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.
ഒരാഴ്ച മുൻപ് മൊട്ടമൂട്ടിൽ നിന്നും വിതുര സ്കൂളിലേക്ക് ബൈക്കിൽ പുറപ്പെട്ട വിദ്യാർത്ഥിയേയും, പിതാവിനേയും വഴിമദ്ധ്യേ കാട്ടാന ആക്രമിച്ചിരുന്നു. കഷ്ടിച്ചാണ് പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടത്. ഇതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് വനസംരക്ഷണസമിതിയുടെ ഓഫീസും കാട്ടാനക്കൂട്ടം തകർത്തിരുന്നു. മേഖലയിൽ കാട്ടാനതമ്പടിച്ചിട്ട് രണ്ടാഴ്ചയാകുന്നു.
ആക്രമിക്കലും
വനപാലകർ കാട്ടിനുള്ളിലേക്ക് തുരത്തി വിട്ടാലും വീണ്ടുമെത്തുന്ന അവസ്ഥയാണ്. മുൻപ് ആറാനക്കുഴിയിൽ നിന്നും രാവിലെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട പദ്മശ്രീ ശ്രീലക്ഷ്മികുട്ടിയമ്മയുടെ മകൻ ധരണീന്ദ്രൻകാണി കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടി കയറിയ വീട്ടമ്മയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഭീതി പരത്തി ഒറ്റയാൻ
കഴിഞ്ഞ ദിവസം രാത്രിയിൽ വിതുര പഞ്ചായത്തിലെ തേവിയോട് ഗണപതിപാറ, മിടാലം ഭാഗത്ത് ഒറ്റയാൻ ആന മണിക്കൂറുകളോളം ഭീതിപരത്തി വിഹരിച്ചു. ഗണപതിപാറയിൽ നിന്നും നാട്ടുകാർ തുരത്തിയതോടെ മിടാലം വഴി ചിറ്റാർ കുണ്ടയത്തെത്തി പൊൻമുടി റോഡ് മുറിച്ച് കടന്ന് ഗോകുൽ എസ്റ്റേറ്റിൽ കയറി വാമനപുരം നദി നീന്തക്കയറി കാട്ടിനുള്ളിലേക്ക് കടന്നു. മേഖലയിൽ മുൻപും ഒറ്റയാനെത്തി ഭീതിപരത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |