തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ സംഘടനയായ ബാലഗോകുലം തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന മഹാശോഭയാത്ര ഇന്ന് നടക്കും.
വൈകിട്ട് 4ഓടെ കോർപറേഷൻ ഓഫീസ് ഗേറ്റ്, മാസ്കോട്ട് ഹോട്ടൽ ജംഗ്ഷൻ,വികാസ് ഭവൻ ഗേറ്റ്,ഹനുമാൻ ക്ഷേത്ര നട,നന്ദാവനം ജംഗ്ഷൻ,റിസർവ് ബാങ്ക് സർക്കിൾ,ജൂബിലി ഹോസ്പിറ്റൻ ജംഗ്ഷൻ,യൂണിവേഴ്സിറ്റി സർക്കിൾ തുടങ്ങി എട്ട് സ്ഥലങ്ങളിൽ നിന്നാണ് മഹാശോഭയാത്ര ആരംഭിക്കുക. പാളയത്ത് ഗണപതിക്ഷേത്ര നടയിൽ സംഗമിച്ച ശേഷം എട്ട് ശോഭായാത്രകളും ഒന്നിച്ച് നഗരഹൃദയത്തിലൂടെ ഒഴുകും.തുടർന്ന് സ്റ്റാച്യു,ആയുർവേദകോളേജ് ജംഗ്ഷൻ,തമ്പാനൂർ ഓവർബ്രിഡ്ജ്,പഴവങ്ങാടി ഗണപതി ക്ഷേത്രനട എന്നിവിടങ്ങളിലൂടെ നീങ്ങി പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. തുടർന്ന് ആഘോഷപരിപാടികൾക്ക് സമാപ്തി കുറിച്ച് മഹാ ആരതി നടക്കും.സമാപന ചടങ്ങിൽ ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ കെ.എൻ. സജികുമാർ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകും. തുടർന്ന് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഒരുക്കിയ അവൽ പൊതിയും ഉണ്ണിയപ്പവും കുട്ടികൾക്ക് പ്രസാദമായി നൽകും.
തുടർച്ചയായ അൻപത്തിയൊന്നാമത്തെ വർഷമാണ് സംസ്ഥാനത്ത് ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് മഹാശോഭയാത്ര നടക്കുന്നത്. 'ഇത്തവണ മായവിട്ടുണരൂ മാനവനായ് വളരു" എന്ന സന്ദേശവുമായാണ് മഹാശോഭയാത്ര നടത്തുന്നത്. കൃഷ്ണവേഷം ധരിച്ച് ആൺകുട്ടികളും ഗോപികാവേഷമണിഞ്ഞ് പെൺകുട്ടികളും അണിനിരക്കും. ഇതിനൊപ്പം പുരാണങ്ങളെ ആസ്പദമാക്കിയുള്ള നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും ഭജനസംഘങ്ങൾ,കേരളീയ വേഷധാരികളായ മുത്തുക്കുടയേന്തിയ വനിതകൾ എന്നിവ ശോഭായാത്രയ്ക്ക് നിറപ്പകിട്ടേകും. ശോഭായാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ജനറൽ കൺവീനർ എസ്. ഉണ്ണി വഴയില അറിയിച്ചു.
കൃഷ്ണസന്ദേശം കർമ്മ പഥമാക്കി കഴിഞ്ഞ 51 വർഷം പിന്നിട്ട ബാല ഗോകുലം ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ ' 'മായ വിട്ടുണരൂ, മാനവനായ് വളരൂ' എന്ന സന്ദേശമാണ് നൽകുന്നത്. ശ്രീകൃഷ്ണനാമങ്ങൾ മുഖരിതമായ വീഥിയിൽ മഞ്ഞപട്ടുടുത്ത് ഓടക്കുഴലുമായി നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും കുചേലന്മാരും ഓടിക്കളിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |