
തൃശൂർ: വാങ്ങിയ ആപ്പിൾ ഐഫോണും പകരം ലഭിച്ച ഫോണും തുടർച്ചയായി പണിമുടക്കിയ സംഭവത്തിൽ ഉപഭോക്താവിന് അനുകൂല വിധി. ചാവക്കാട് മനത്തല സ്വദേശി കെ. ഷഫീഖിന് പുതിയ ഫോണും 25,000 രൂപ നഷ്ടപരിഹാരവും നൽകാൻ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. 2015 ആഗസ്റ്റിൽ 50,000 രൂപയ്ക്ക് വാങ്ങിയ ഫോൺ നാലുമാസത്തിനകം പ്രവർത്തനരഹിതമായതിനെത്തുടർന്നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കമ്പനി മാറ്റിനൽകിയ രണ്ടാമത്തെ ഫോണും തകരാറിലായതോടെ, പത്തിലധികം തവണ സർവീസ് സെന്റർ സന്ദർശിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു. തുടർന്ന് അഡ്വ. കെ.എസ്. സുജിത്‌ലാൽ മുഖേനയാണ് ഷഫീഖ് കോടതിയെ സമീപിച്ചത്. ഉപഭോക്താവിന്റെ അശ്രദ്ധയാണ് തകരാറിന് കാരണമെന്ന് ആപ്പിൾ ഇന്ത്യ വാദിച്ചെങ്കിലും, ഇത് തെളിയിക്കാൻ ആവശ്യമായ വിദഗ്ദ്ധ പരിശോധനാ റിപ്പോർട്ടുകൾ ഹാജരാക്കാൻ അവർക്കായില്ല. കമ്പനിയുടെ വാദം തള്ളിയ കോടതി പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ എസ്. ശ്രീജ, ആർ. രാം മോഹൻ എന്നിവരടങ്ങിയ ബെഞ്ച് ഉപഭോക്താവിന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |