തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 65ാമത് സംസ്ഥാനതല അണ്ടർ 17 സുബ്രതോ കപ്പ് പെൺകുട്ടികളുടെ ഫുട്ബാൾ ടൂർണമെന്റിൽ നിലമ്പൂരിലെ മാനവേദൻ ഗേൾസ് എച്ച്.എസ്.എസിന് കിരീടം. കൊച്ചി പനമ്പിള്ളി ഗവ. എച്ച്.എസ്.എസാണ് റണ്ണേഴ്‌സ് അപ്പ്.
നിശ്ചിത സമയത്തിൽ നാലുഗോളുകൾ വീതം നേടി സമനിലയിലായതിനെത്തുടർന്ന് ടൈ ബ്രേക്കറിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. മുൻ ഇന്ത്യൻ താരം വിക്ടർ മഞ്ഞില വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പെരിങ്ങോട്ടുകുറിശ്ശി ഗവ. ഹൈസ്‌കൂളിനാണ് മൂന്നാംസ്ഥാനം.
അണ്ടർ 17 ആൺകുട്ടികളുടെ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് രാവിലെ ഏഴിന് തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. എം.ഐ.സി അത്താണിക്കൽ മലപ്പുറവും തിരുവനന്തപുരം ജി.വി രാജയും തമ്മിൽ ആദ്യ സെമി നടക്കും. പിന്നീട് കോഴിക്കോട് ഫാറൂഖ് എച്ച്.എസ്.എസും കോതമംഗലം മാർ ബേസിലും തമ്മിൽ രണ്ടാം സെമിയും നടക്കും. ഉച്ചയ്ക്കുശേഷം മൂന്നിന് ഫൈനൽ നടക്കും. തുടർന്ന് വൈകിട്ട് 4.30ന് സമാപന സമ്മേളനം മന്ത്രി അഡ്വ. ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യും. രാജൻ ജെ.പല്ലൻ എം.എൽ.എ അദ്ധ്യക്ഷനാകും.
കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്ടൻ ജോപോൾ അഞ്ചേരി എന്നിവർ മുഖ്യാതിഥികളാകും. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഒളിമ്പ്യൻ പി.ആർ.ശ്രജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, കളക്ടർ ശിഖ സരേന്ദ്രൻ, കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സമേഷ്, ഡി.ഡി.ഇ ടി.ഷൈല, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ തുടങ്ങിയവർ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |