പുതുക്കാട് : ഒരു ബെൽ... രണ്ട് ഇടവേളകൾ... ആയിരക്കണക്കിന് കുട്ടികൾക്ക് ആരോഗ്യശീലം. 'വാട്ടർ ബെൽ' എന്ന ആശയത്തിലൂടെ ശ്രദ്ധേയനായ അദ്ധ്യാപകൻ ജെനിൽ ജോണിനെ(44) തേടിയെത്തിയത് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരമാണ്. കുട്ടികൾ വെള്ളം കുടിക്കാൻ മറക്കരുതെന്ന ചിന്തയിൽ നിന്നാണ് ജെനിൽ 'വാട്ടർ ബെൽ' പദ്ധതിക്ക് തുടക്കമിട്ടത്. രാവിലെയും ഉച്ചയ്ക്കുമായി കൃത്യമായ ഇടവേളകളിൽ ബെല്ലടിച്ച് വെള്ളം കുടിക്കാൻ സമയം അനുവദിക്കുന്നതായിരുന്നു പദ്ധതി. പിന്നീട് ദേശീയതലത്തിൽ ശ്രദ്ധ നേടിയ പദ്ധതി തമിഴ്‌നാട്, തെലങ്കാന, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും നടപ്പാക്കി.അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന പുരസ്‌കാരത്തിൽ യു.പി. വിഭാഗത്തിലാണ് തലോർ സെന്റ് തെരേസിറ്റസ് സ്‌കൂളിലെ കായികാദ്ധ്യാപകൻ ജെനിൽ അർഹനായത്. ഇത്തവണത്തെ പുരസ്‌കാര ജേതാക്കളിൽ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന പ്രത്യേകതയും ജെനിലിനുണ്ട്. നാലു വർഷത്തോളമായി തലോർ സ്‌കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ജെനിൽ മികച്ച കായികതാരം കൂടിയാണ്. ഇരിങ്ങാലക്കുട കിഴക്കേവീട്ടിൽ ജോണിന്റെയും ആനിയുടെയും മകനാണ് ജെനിൽ. ഭാര്യ: സോണിയ. മക്കൾ: ഡൊമിനിക്ക്, ജോവന്ന.
ഇൻഫ്‌ളുവൻസറായും തിളക്കം
വിദ്യാഭ്യാസം, ആരോഗ്യം, കായികം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയാണ് ജെനിൽ. ദേശീയ ഹാൻഡ്ബാൾ ടീം അംഗമായിരുന്ന അദ്ദേഹം രാജ്യത്തിനുവേണ്ടി മത്സരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ പഠനം ആരംഭിച്ചപ്പോഴും ജെനിലിന്റെ പ്രവർത്തനങ്ങൾ വേറിട്ടുനിന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്‌സ് ചാനൽ ഉൾപ്പെടെ വിവിധ ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ ക്ലാസുകൾ എടുത്തു.
തന്റെ പതിനാറ് വർഷത്തെ അദ്ധ്യാപന ജീവിതത്തിനിടെ നടന്ന 14 അത്‌ലറ്റിക് മീറ്റുകളിലും ചാമ്പ്യൻഷിപ്പ് നേടിയത് താൻ കായികാദ്ധ്യാപകനായി പ്രവർത്തിച്ച സ്‌കൂളുകളായിരുന്നു എന്നത് ഏറെ ചാരിതാർഥ്യം നൽകുന്നു. ഒരു കായികാദ്ധ്യാപകന് സംസ്ഥാന അവാർഡ് ലഭിക്കുന്നത് ആദ്യമായാണ്. 'വാട്ടർ ബെൽ' പദ്ധതിക്ക് അംഗീകാരമാണ് സംസ്ഥാന അവാർഡ്.
ജെനിൽ ജോൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |