പുൽപ്പള്ളി: ടൗണിലെ ട്രാഫിക് പരിഷ്‌ക്കാരങ്ങൾ പൂർണ്ണമായും അവതാളത്തിലായതോടെ പുൽപ്പള്ളിയിൽ ദിനംപ്രതി കാൽനടയാത്രക്കാരും വാഹനയാത്രക്കാരും കടുത്ത യാത്രാദുരിതത്തിൽ. ടൗണിലും പ്രധാന റോഡുകളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ജനജീവിതം ദുസ്സഹമാക്കുകയാണ്.
പ്രദേശത്തെ ക്വാറികളിൽ നിന്ന് കരിങ്കല്ല് കയറ്റി വരുന്നതും പോകുന്നതുമായ വലിയ ടിപ്പർലോറികൾക്ക് ട്രാഫിക് നിയമങ്ങൾ പാലിച്ച് കടന്നുപോകാൻ കഴിയാത്തത് പലപ്പോഴും കുരുക്കിന്റെ ആക്കം കൂട്ടുന്നു. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും പ്രധാന റോഡിന്റെ ഇരുവശങ്ങളിലും നിരോധിത മേഖലകളിലും തോന്നിയപോലെ പാർക്ക് ചെയ്യുന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. നിയമങ്ങൾ കാറ്റിൽപ്പറത്തി സ്വകാര്യ ബസുകൾ ബസുകളുടെ ടൗണിലെ സർവ്വീസ്. സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടാൽ നിശ്ചിത ബസ് സ്റ്റോപ്പുകളിൽ മാത്രം നിർത്തി ആളെ കയറ്റണമെന്നാണ് നിയമമെങ്കിലും സ്വകാര്യ ബസുകൾ ഇത് പൂർണ്ണമായും കാറ്റിൽപ്പറത്തുകയാണ്. അനശ്വര ജംഗ്ഷനിൽ മുൻപ് സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് മുന്നിലാണ് ബസുകൾ നിർത്തി ആളെ കയറ്റേണ്ടത്. എന്നാൽ പ്രധാനപ്പെട്ട മൂന്ന് റോഡുകൾ സംഗമിക്കുന്ന ഇവിടെ, ട്രാഫിക് ഐലൻഡിനോട് ചേർന്ന് മൈലോത്ത് സ്‌പെയർ പാർട്സിന് മുന്നിലായി അഞ്ച് മിനിറ്റോളം ബസുകൾ ഒതുക്കി നിർത്തിയിടുന്നത് അനശ്വര ജംഗ്ഷനിലെ കുരുക്കിന് പ്രധാന കാരണമാകുന്നു.
അനധികൃത പാർക്കിംഗിനും സ്വകാര്യ ബസുകളുടെ നിരുത്തരവാദപരമായ സർവീസിനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ടൗണിലെ യാത്രാദുരിതത്തിന് അടിയന്തര ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
സീബ്രാലൈനുകളില്ലാത്തത്
അപകടഭീഷണിയാകുന്നു
പുൽപ്പള്ളി പോസ്റ്റ് ഓഫീസ് പരിസരം, വിജയ ഹൈസ്‌കൂൾ, എൽ.പി. സ്‌കൂൾ എന്നിവിടങ്ങൾക്ക് മുന്നിൽ സീബ്രാലൈനുകൾ ഇല്ലാത്തത് കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. സ്‌കൂൾ സമയങ്ങളിൽ വിദ്യാർത്ഥികളും വയോജനങ്ങളും ജീവൻ കയ്യിൽ പിടിച്ചാണ് തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നത്. ഈ ഭാഗങ്ങളിൽ അടിയന്തരമായി സീബ്രാലൈനുകൾ വരയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
പൊലീസ് സ്റ്റേഷന് മുന്നിലും കുരുക്ക്;
ഹോം ഗാർഡുകൾ മാത്രം പോരാ
പുൽപ്പള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ പോലും ദിവസേന വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ടൗണിലെ മുഴുവൻ ട്രാഫിക്കും നിയന്ത്രിക്കാൻ രണ്ടോ മൂന്നോ ഹോം ഗാർഡുകൾ മാത്രമാണ് ഉള്ളത്. ആവശ്യത്തിന് പൊലീസുകാരുടെ അസാന്നിധ്യമാണ് ടൗണിൽ നിയമലംഘനങ്ങൾ പെരുകാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |