
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഒന്നര മാസത്തെ ഏറ്റവും ഉയർന്ന നിലയായ ബാരലിന് 95 ഡോളർ കടന്നു. ഇതോടെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില വീണ്ടും ഉയർത്താൻ സാദ്ധ്യതയേറിയതോടെ വിലക്കയറ്റ ഭീഷണി ശക്തമായി. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്താനും സാഹചര്യം ഒരുങ്ങുകയാണ്. എണ്ണവിലയിലെ കുതിപ്പ് ഓഹരി, സ്വർണ, നാണയ വിപണികളിലും പ്രതിഫലിച്ചു.
ബ്രെന്റ് ക്രൂഡോയിൽ വില ഇന്നലെ ബാരലിന് ഇന്നലെ 95 ഡോളറിന് മുകളിലെത്തിയതാണ് വെല്ലുവിളി. യു.എസ് വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 89 ഡോളറിന് അടുത്തെത്തി. ഹോർമുസ് ഇടനാഴിയിലെ തടസങ്ങളും സൗദി അറേബ്യൻ വെസലുകൾ ഹൂതികളുടെ ആക്രമണം ഭയന്ന് വഴിമാറ്റി വിട്ടതുമാണ് എണ്ണ വിപണിയെ മുൾമുനയിലാക്കിയത്.
കഴിഞ്ഞ മാസം രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമായ നാണയപ്പെരുപ്പം 4.38 ശതമാനത്തിൽ എത്തിയിരുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് അടുത്ത മാസം ആദ്യം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണയോഗത്തിൽ മുഖ്യ പലിശ നിരക്കിൽ കാൽ ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രവചനം.
ഓഹരികളിൽ തകർച്ച തുടരുന്നു
രാജ്യത്തെ മുഖ്യ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും നഷ്‌ടം നേരിട്ടു. സെൻസെക്‌സ് 715.06 പോയിന്റ് ഇടിഞ്ഞ് 76,755.05ൽ അവസാനിച്ചു. നിഫ്‌റ്റി 191.5 പോയിന്റ് നഷ്‌ടത്തോടെ 23,996.25ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും കനത്ത ഇടിവ് നേരിട്ടു. ബാങ്കിംഗ് ഓഹരികളാണ് തകർച്ചയ്ക് നേതൃത്വം നൽകിയത്.
സ്വർണക്കുതിപ്പ്
രാജ്യാന്തര സ്വർണ വില ഇന്നലെ ഔൺസിന് 4,150 ഡോളർ വരെ ഉയർന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 1,680 രൂപ ഉയർന്ന് 1,07,440 രൂപയിലെത്തി. ഗ്രാമിന്റെ വില 210 രൂപ വർദ്ധിച്ച് 13,430 രൂപയിലെത്തി.
രൂപ 0.3 ശതമാനം ഇടിഞ്ഞ് @96.56ൽ
ആശങ്ക വർദ്ധിപ്പിക്കുന്നത്
1. ഹോർമുസ് വഴിയുള്ള ചരക്ക് ഗതാഗത തടസങ്ങൾ
2.സൗദിക്കെതിരെയുള്ള ഹൂതികളുടെ ആക്രമണഭീഷണി
3. ഇറക്കുമതി ചെലവ് കൂടാനുള്ള സാദ്ധ്യത
4. നാണയപ്പെരുപ്പ ഭീഷണി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |