കൊൽക്കത്ത: ജില്ലാ കമ്മിറ്റി ഓഫീസ് തീയിട്ടതിനെ തുടർന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് സി.പി.എം. പശ്ചിമ ബംഗാളിലെ ജൽപൈഗുരിയിലാണ് സംഭവം. ഇന്നലെ രാത്രി ജില്ലാ കമ്മിറ്റി ഓഫീസായ സുബോധ് സെൻ ഭവനു നേരെ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് മാർച്ചിന് മുന്നിൽ വൻ പൊലീസ് സന്നാഹത്തെ ഏർപ്പെടുത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ എ.ബി.വി.പി പ്രവർത്തകരാണ് നേതൃത്വം നൽകിയതെന്ന് സി.പി.എം ആരോപിച്ചു. എന്നാൽ എ.ബി.വി.പിയും ബി.ജെ.പിയും ആരോപണം തള്ളി.
ഇന്നലെ ഉച്ചയോടെ ജൽപായ്ഗുരിയിൽ എ.ബി.വി.പി–എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായെന്നാണ് വിവരം. സംഭവത്തിൽ നിരവധി എ.ബി.വി.പി പ്രവർത്തകർക്ക് പരിക്കേറ്റതായും തുടർന്ന് ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പറയുന്നു. പരാതി നൽകിയ ശേഷം മടങ്ങുന്നതിനിടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം വീണ്ടും ആക്രമണമുണ്ടായെന്നാണ് എ.ബി.വി.പി പ്രവർത്തകരുടെ ആരോപണം.
ഇതിന് പിന്നാലെ രാത്രി പത്തരയോടെ ഒരു സംഘം സി.പി.എം ഓഫീസിന് നേരെ വളഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. ഓഫീസിലെ ഫർണിച്ചറുകളും മറ്റ് വസ്തുക്കളും നശിപ്പിക്കുകയും പാർട്ടി പതാകകൾ കത്തിക്കുകയും ചെയ്തതായി സി.പി.എം ആരോപിച്ചു. ഓഫീസിനുള്ളിലെ രക്തസാക്ഷി സ്മാരകത്തിനും കേടുപാടുകൾ സംഭവിച്ചതായും ജനൽച്ചില്ലുകൾ തകർത്തതായും പാർട്ടി നേതാക്കൾ പറഞ്ഞു.
പെട്രോൾ ബോംബും,വാളും വടിയുമൊക്കെയായി എത്തിയ സംഘം കല്ലെറിഞ്ഞ ശേഷം ഓഫീസിന് തീയിട്ടെന്നായിരുന്നു സി.പി.എം ജൽപായ്ഗുരി ജില്ലാ സെക്രട്ടറി പിജുഷ് മിശ്രയുടെ ആരോപണം.വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഇതിനിടെ പൊലീസും സി.പി.എം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിൽ എ.ബി.വി.പി പ്രവർത്തകർക്കൊപ്പം ബി.ജെ.പി പ്രവർത്തകരും ഉണ്ടായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തോടെ ജൽപായ്ഗുരിയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.
The CPI(M) organised a protest march in Jalpaiguri, West Bengal, following an alleged attack and arson at its district office. The party accused ABVP workers, allegedly accompanied by BJP supporters, of vandalising the office and setting it on fire.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |