
ജക്കാർത്ത : ഞായറാഴ്ച അനക് ക്രാകത്തോവ അഗ്നിപർവതത്തിലുണ്ടായ പൊട്ടിത്തെറിയുടെ ആഘാതത്തിൽ നിന്ന് മുക്തമാകാതെ ഇൻഡോനേഷ്യയിലെ വ്യോമയാന മേഖല. തലസ്ഥാനമായ ജക്കാർത്തയിലെ സോകാർണോ ഹട്ടാ അടക്കം രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്നലെയും സ്തംഭിച്ചു.
അഗ്നിപർവതത്തിൽ നിന്നുള്ള ചാരത്തിന്റെ സാന്നിദ്ധ്യം ഉയർന്ന അളവിൽ ആകാശത്തുള്ളത് വെല്ലുവിളിയാണ്. സോകാർണോ ഹട്ടാ വിമാനത്താവളം ഇന്നലെ വൈകിട്ട് തുറക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും സാധിച്ചില്ല. ഇന്ന് പുലർച്ചെയോടെ സർവീസുകൾ പുനരാരംഭിക്കാനായേക്കുമെന്നാണ് പ്രതീക്ഷ.
3,40,000 ത്തിലേറെ യാത്രക്കാരാണ് ഞായറാഴ്ച മുതൽ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. മൂവായിരത്തോളം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലെ സുന്ദാ സ്ട്രെയ്റ്റിലാണ് അനക് ക്രാകത്തോവ.
# അന്തരീക്ഷം ശുദ്ധമാക്കാൻ
കൃത്രിമ മഴ
അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന അഗ്നിപർവതത്തിൽ നിന്നുള്ള ചാരം കൃത്രിമ മഴയിലൂടെ നീക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി ദുരന്തനിവാരണ ഏജൻസികൾ
ആകാശത്ത് നിന്ന് ചാരം പതിച്ചത് മൂലമുള്ള വായു മലിനീകരണം കണക്കിലെടുത്ത് ജക്കാർത്തയിലെയും ലാംപങ്ങ് പ്രവിശ്യയിലെയും സ്കൂളുകളിൽ ക്ലാസുകൾ ഓൺലൈനാക്കി
അനക് ക്രാകത്തോവയിൽ 25 മണിക്കൂർ നീണ്ട തുടർച്ചയായ പൊട്ടിത്തെറി ഇന്നലെ നിലച്ചു. എന്നാൽ അപ്രതീക്ഷിത സ്ഫോടനങ്ങൾക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. അഗ്നിപർവതത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആളുകൾ പ്രവേശിക്കരുത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |