
ന്യൂഡൽഹി: ശത്രു മിസൈലുകളും യുദ്ധവിമാനങ്ങളും വളരെ ദൂരെ നിന്ന് നിരീക്ഷിക്കാൻ വ്യോമസേന അതിതീവ്ര ആകാശക്കണ്ണുകൾ സജ്ജമാക്കുന്നു. ആറ് എയർബസ് എ321 യാത്രാവിമാനങ്ങളെ അവാക്സ് (എയർബോൺ ഏർലി വാർണിംഗ് ആൻഡ് കൺട്രോൾ) പ്ലാറ്റ്‌ഫോമാക്കി മാറ്റും. ഇതിനുള്ള കരാർ ഡി.ആർ.ഡി.ഒ ഒപ്പിട്ടു.
19,000 കോടി രൂപയാണ് ചെലവ്.
ശക്തിയേറിയ റഡാറുകൾ വഹിച്ചാണ് ആകാശ നിരീക്ഷണം. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ തിരിച്ചറിയും. സംഘർഷ സമയത്ത് യുദ്ധവിമാനങ്ങളെ ആകാശത്തു നിന്നുതന്നെ ഏകോപിപ്പിക്കാനും തത്സമയ വിവരങ്ങൾ നൽകാനുമാകും. നിലവിൽ ആറ് അവാക്സ് ഇന്ത്യയ്ക്കുണ്ട്.
സിവിൽ വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എ.ഐ എൻജിനിയറിംഗ് സർവീസസും അദാനി ഗ്രൂപ്പും ചേർന്നാണ് നടപ്പാക്കുന്നത്. എയർ ഇന്ത്യയിൽ നിന്ന് ആറ് എയർ ബസുകൾ ഡി.ആർ.ഡി.ഒ വാങ്ങി. ഇതിൽ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്‌നോളജീസ് അത്യാധുനിക റഡാർ, കംപ്യൂട്ടർ, നിരീക്ഷണ സംവിധാനങ്ങൾ ഘടിപ്പിക്കും.
സിന്ദൂർ നൽകിയ
തിരിച്ചറിവ്
റഷ്യൻ നിർമ്മിത ഇല്യൂഷിൻ-76 വിമാനങ്ങളിൽ പ്രവർത്തിക്കുന്ന മൂന്ന് ഇസ്രയേൽ ഫാൽക്കണും ബ്രസീൽ നിർമ്മിത എംബ്രയർ-145ഐ വിമാനങ്ങളിൽ പ്രവർത്തിക്കുന്ന മൂന്ന് തദ്ദേശ നേത്ര-എം.കെ1 സംവിധാനങ്ങളുമാണ് ഇന്ത്യക്കുള്ളത്
പാകിസ്ഥാന് സ്വീഡിഷ് നിർമ്മിത സാബ് 2000, ചൈനീസ് നിർമ്മിത സെഡ്.ഡി.കെ-03 അടക്കം 12 അവാക്സ് ഉണ്ട്. ചൈനയ്ക്കാകട്ടെ അത്യാധുനിക കെ.ജെ. 500 ഉൾപ്പടെ 45 വിമാനങ്ങളുടെ നിരയും
ഓപ്പറേഷൻ സിന്ദൂറിനിടെ ആകാശനിരീക്ഷണ ശേഷിക്കുറവ് വ്യോമസേന തിരിച്ചറിഞ്ഞു. അന്ന് യുദ്ധവിമാനങ്ങൾക്ക് ഭൂമിയിൽ നിന്നുള്ള കൺട്രോൾ സംവിധാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വന്നു. ഈ പരിമിതി മറികടക്കുകയാണ് ലക്ഷ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |