തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ സമ്മാനദാനച്ചടങ്ങിനിടെ മലയാളി താരങ്ങളായ എസ് ശ്രീശാന്തും സഞ്ജു സാംസണും പരസ്പരം ശ്രദ്ധിക്കാതിരുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വേദിയിലെത്തിയ ശ്രീശാന്ത് അവിടെയുണ്ടായിരുന്ന മറ്റ് എല്ലാ അതിഥികൾക്കും ഹസ്തദാനം നൽകിയെങ്കിലും സഞ്ജു സാംസണെ ശ്രദ്ധിക്കതെ കടന്നുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
സഞ്ജു നേരത്തെ തന്നെ സമ്മാനദാന വേദിയിലുണ്ടായിരുന്നു. ശ്രീശാന്ത് വേദിയിലെത്തിയപ്പോൾ ഇരുവരും അടുത്തടുത്ത് ഉണ്ടായിരുന്നിട്ടും പരസ്പരം ഹസ്തദാനം ചെയ്തില്ല. ഇതോടെ ഇരുവരും തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമോ പ്രശ്നങ്ങളോ ഉണ്ടോയെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ശനിയാഴ്ച നടന്ന കെസിഎൽ ഫൈനൽ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.
ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ സഹഉടമയും മെന്ററുമായ ശ്രീശാന്ത് തന്റെ ടീമിന് ലഭിച്ച ഫെയർ പ്ലേ അവാർഡ് വാങ്ങുന്നതിനാണ് വേദിയിലെത്തിയത്. വേദിയിലുണ്ടായിരുന്ന വിശിഷ്ടാതിഥികൾക്കെല്ലാം ഹസ്തദാനം നൽകിയ അദ്ദേഹം ലീഗ് അംബാസഡറായി അവിടെയുണ്ടായിരുന്ന സഞ്ജു സാംസണെ ശ്രദ്ധിക്കുക പോലും ചെയ്യാതെ കടന്നു പോകുകയാണ് ചെയതത്. മറ്റ് ഭാരവാഹികൾക്കൊപ്പം വേദിയിലുണ്ടായിരുന്ന സഞ്ജുവും ശ്രീശാന്തിനെ ശ്രദ്ധിച്ചില്ല.
വലിയൊരുവേദിയിൽ ഒരുമിച്ച് ഉണ്ടായിട്ടും ഇരുവരും പരസ്പരം ശ്രദ്ധിക്കാതെ പോയതിനെ പറ്റി നിരവധി ചർച്ചകളാണ് സമൂഹമാദ്ധ്യമത്തിൽ നടക്കുന്നത്. എന്നാൽ സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് ശ്രീശാന്തോ സഞ്ജുവോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രീശാന്തും സഞ്ജുവും കരിയറിന്റെ തുടക്കം മുതൽ അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്. ശ്രീശാന്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് സഞ്ജു കേരള ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.
സഞ്ജുവിന്റെ കരിയറിൽ ഒരു മെന്ററായാണ് ശ്രീശാന്ത് പ്രവർത്തിച്ചിരുന്നത്. രാജസ്ഥാൻ റോയൽസിലേക്ക് സഞ്ജുവിന് ട്രയൽസ് ലഭിക്കുന്നതിലും ശ്രീശാന്ത് പ്രധാന പങ്കുവഹിച്ചിരുന്നു. തുടർന്നാണ് രാഹുൽ ദ്രാവിഡ് സഞ്ജുവിനെ ശ്രദ്ധിക്കുന്നതും രാജസ്ഥാൻ റോയൽസ് നിരയിലേക്ക് തിരഞ്ഞെടുക്കുന്നതും. മുൻകാലങ്ങളിൽ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോഴെല്ലാം ശ്രീശാന്ത് സഞ്ജുവിന് ശക്തമായ പിന്തുണയാണ് നൽകിയിട്ടുളളത്.
സഞ്ജുവിനെ ആഭ്യന്തര ടീമുകളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായി വിമർശിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സസ്‌പെൻഷൻ വരെ ശ്രീശാന്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അത്ര മാത്രം ആഴത്തിലുള്ള ബന്ധത്തിൽ എന്തുസംഭവിച്ചുവെന്ന ആശങ്കയിലാണ് ആരാധകർ.
Sreesanth and Sanju Samson’s apparent lack of interaction during the Kerala Cricket League final presentation ceremony has sparked social media speculation. Despite standing close to each other, neither acknowledged the other. The incident is notable given their long-standing friendship, with Sreesanth having mentored and supported Sanju’s career. Neither has commented on the incident, leaving fans wondering what happened.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |