SignIn
Kerala Kaumudi Online
Saturday, 27 June 2026 4.01 AM IST

'ഡങ്കിപ്പനിയായിരുന്നു, ഡോക്‌ടറുടെ നിർദേശം മറികടന്നാണ് ബഡ്‌ജറ്റിനെത്തിയത്'; ഉറങ്ങിയെന്ന പ്രചരണത്തിൽ എംഎൽഎ

READ ENGLISH VERSION
c-k-hareendran

തിരുവനന്തപുരം: ബഡ്‌ജറ്റ് ചർച്ചകൾക്കിടെ നിയമസഭയിലിരുന്ന് ഉറങ്ങിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയ്‌ക്കെതിരെ പാറശാല എംഎൽഎ സികെ ഹരീന്ദ്രൻ. ഡങ്കിപ്പനിപിടിച്ച് കഴിഞ്ഞ ഒരാഴ്‌ചയായി ചികിത്സയിലിരുന്ന താൻ ആരോഗ്യസ്ഥിതി വീണ്ടെടുക്കും മുൻപാണ് ബഡ്‌‌ജറ്റ് ചർച്ചയ്‌ക്കെത്തിയതെന്ന് സികെ ഹരീന്ദ്രൻ പറഞ്ഞു.

ഡോക്‌ടറുടെ നിർദേശംപോലും മറികടന്ന് സഭയിലെത്തിയത് ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനാണെന്നും ചർച്ചയ്‌ക്കിടയിലെ ഏതാനും നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത് ചിലർ നടത്തുന്നത് വിലകുറഞ്ഞ രാഷ്‌ട്രീയ പ്രചാരണമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

'കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെയുള്ള ഏതാനും സെക്കൻഡുകളുടെ ഒരു വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സയിലായിരുന്നു ഞാൻ. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിശ്രമം ആവശ്യമായിരുന്നെങ്കിലും സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട സുപ്രധാന ചർച്ചകൾ നടക്കുന്നതിനാലും ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിക്കേണ്ടതുണ്ടെന്ന ബോധ്യത്താലുമാണ് പൂർണമായി ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന് മുമ്പ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.

ആ ദിവസവും സഭയിൽ സാന്നിദ്ധ്യം രേഖപ്പെടുത്തുക മാത്രമല്ല, ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും പാറശാല നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകളോളം നീണ്ടുനിന്ന സഭാ നടപടികൾക്കിടയിലെ ഏതാനും നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചാണ് ചിലർ വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് ശ്രമിക്കുന്നത്.

പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയ കാലം മുതൽ ജനങ്ങളോടുള്ള ഉത്തരവാദിത്വബോധമാണ് എന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നിട്ടുള്ളത്. ജനപ്രതിനിധിയെന്ന നിലയിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ ആരോഗ്യപ്രശ്നങ്ങളോ വ്യക്തിപരമായ ബുദ്ധിമുട്ടുകളോ ഒരിക്കലും തടസ്സമാകരുതെന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ചികിത്സയിലായിരുന്ന സാഹചര്യത്തിലും വിശ്രമം തുടരുന്നതിന് പകരം നിയമസഭയിലെത്തി ജനങ്ങളുടെ ശബ്ദമാകാൻ ഞാൻ ശ്രമിച്ചത്.

രോഗാവസ്ഥയിൽ നിന്നുള്ള ശാരീരിക ക്ഷീണം ഒരു യാഥാർത്ഥ്യമാണ്. അതിനെ മനുഷ്യത്വപരമായി കാണുന്നതിന് പകരം പരിഹാസത്തിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമായി ഉപയോഗിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ല. പൊതുജീവിതത്തിൽ പ്രവർത്തിക്കുന്നവർ വിമർശനങ്ങൾക്ക് അതീതരല്ല. എന്നാൽ വിമർശനം വസ്തുതകളുടെയും രാഷ്ട്രീയ നിലപാടുകളുടെയും അടിസ്ഥാനത്തിലാകണം. ഒരു മനുഷ്യന്റെ ആരോഗ്യപ്രശ്നങ്ങളെ പോലും രാഷ്ട്രീയ ആയുധമാക്കേണ്ടിവരുന്നത് നമ്മുടെ പൊതുസമൂഹം ഗൗരവമായി വിലയിരുത്തേണ്ട വിഷയമാണ്.

എന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും ആശങ്ക പങ്കുവെക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സ്നേഹിതർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം അതേ ആത്മാർത്ഥതയോടെയും പ്രതിബദ്ധതയോടെയും തുടർന്നും നിർവഹിക്കുമെന്ന ഉറപ്പോടെ'- അദ്ദേഹം കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CK HAREENDRAN, BUDJET ASSEMBLY, VIDEO RESPONSE, SLEEPING VIDEO, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA