
തിരുവനന്തപുരം: പഴയ യന്ത്രോപകരണം നിമിത്തം അമിത വൈദ്യുതി ചാർജ് നൽകി നട്ടം തിരിയുന്ന വൻകിട സ്ഥാപനങ്ങൾക്ക് ആശ്വാസവുമായി സർക്കാർ. ഊർജ്ജ സംരക്ഷണ പഠനം, ഉപകരണങ്ങൾ സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുന്ന 'എനർജി സർവീസ് കമ്പനി'കളെ (എസ്‌കോ) ഉപയോഗപ്പെടുത്തി പഴയ യന്ത്രോപകരണം മാറ്റി സ്ഥാപിക്കാനാണ് പദ്ധതി.
ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെൻറ് സെന്ററാണ് (ഇ.എം.സി) കമ്പനികൾക്ക് ചെലവ് വേണ്ടാത്ത പദ്ധതി തയ്യാറാക്കിയത്. വ്യവസായ-വാണിജ്യ സ്ഥാപനവും എസ്‌കോ കമ്പനിയുമാണ് കരാറിൽ ഏർപ്പെടേണ്ടത്. സ്ഥാപനത്തിൽ വൈദ്യുതി എവിടെയൊക്കെ പാഴാകുന്നുവെന്ന് എസ്‌കോ പരിശോധിക്കും. പഴയ എസികൾ, മോട്ടോറുകൾ, എയർ ലീക്കുള്ള കംപ്രസർ, ബോയിലറുകൾ തുടങ്ങിയവ കണ്ടെത്തും. മാസം 25 ലക്ഷം രൂപയിൽ കൂടുതൽ വൈദ്യുതി ബില്ലുള്ള സ്ഥാപനങ്ങൾക്ക് ഇതിനുള്ള മാർഗനിർദ്ദേശം ഇ.എം.സി നൽകും.
വൈദ്യുതി ഉപഭോഗം കൂടുതലുള്ള ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കുന്നത് എസ്‌കോ കമ്പനിയുടെ ചെലവിലാകും. വൈദ്യുതി ചെലവിലെ കുറവു വഴിയുണ്ടാകുന്ന ലാഭത്തിന്റെ ഒരു വിഹിതം കമ്പനിക്ക് നൽകണം. ഉപകരണം മാറ്റി സ്ഥാപിച്ചതിൻ്റെ ചെലവടക്കം കണക്കാക്കിയാവും കരാർ . കേരളത്തിൽ എസ്‌കോ കമ്പനികൾ അധികമില്ലാത്തതിനാൽ ,മറ്റ് സംസ്ഥാനങ്ങളിലെ ഇത്തരം കമ്പനികളുടെ വിശദാംശങ്ങൾ ഇ.എം.സി ശേഖരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |