
തിരുവനന്തപുരം:ഐ.എസ്.ആർ.ഒ.യുടെ ബാഹുബലി എന്നറിയപ്പെടുന്ന എൽ.വി.എം-3 റോക്കറ്റിന്റെ കരുത്ത് വർദ്ധിപ്പിക്കാനുള്ള പുതിയ സെമിക്രയോജനിക് എൻജിന്റെ പരീക്ഷണം വിജയം. റോക്കറ്റ് കുതിക്കാനുള്ള കരുത്ത് 175 ടൺ വരെ കൈവരിച്ചതായി ഐ.എസ്.ആർ.ഒ.അറിയിച്ചു. മുമ്പ് നടത്തിയ ഏഴ് പരീക്ഷണങ്ങളിലും 120 ടണ്ണിനപ്പുറം കൈവരിക്കാനായിരുന്നില്ല.200 ടൺ കരുത്ത് കൈവരിക്കുകയാണ് ലക്ഷ്യം.നിലവിൽ 88% വിജയിച്ചതായി ഐ.എസ്.ആർ.ഒ. പറഞ്ഞു.
ഏതാനും പരീക്ഷണങ്ങൾ കൂടി പൂർത്തിയാകുന്നതോടെ താഴ്ന്ന ഭ്രമണപഥങ്ങളിൽ 10 ടൺ വരെയും ഉയർന്ന ഭ്രമണപഥങ്ങളിൽ 5 ടൺ വരെയും ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാനാകും.നിലവിൽ 8 ടണ്ണും 4 ടണ്ണും ആണ് ശേഷി.
തുമ്പ വി.എസ്.എസ്.സിയിലാണ് പുതിയ എസ്.ഇ.2000 എൻജിൻ വികസിപ്പിച്ചത്. വലിയമലയിലെ എൽ.പി.എസ്.സിയും വട്ടിയൂർക്കാവിലെ ഐ.ഐ.എസ്. യുവും നിർണായക പങ്കുവഹിച്ചു.
ബുധനാഴ്ച മഹേന്ദ്രഗിരിയിലെ ഐ.പി.ആർ.സി.കേന്ദ്രത്തിലാണ് ശേഷിയും പ്രവർത്തന സ്ഥിരതയും ഉറപ്പുവരുത്താനുള്ള പവർഹെഡ് പരീക്ഷണം നടത്തിയത്.
പുതിയ എൻജിൻ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ മൂന്ന് ഘട്ടങ്ങളുള്ള എൽ.വി.എം.റോക്കറ്റിലെ ദ്രവീകൃത ഓക്സിജൻ ഇന്ധനമായി ഉപയോഗിക്കുന്ന എൽ.110 ഘട്ടം ഒഴിവാക്കി പുതിയ സെമി ക്രയോജനിക്എൻജിൻ സ്ഥാപിക്കും.അതോടെ ശേഷി 200 ടൺ ആയി വർദ്ധിക്കും.
ദ്രവീകൃത ഓക്സിജൻ ദ്രാവക രൂപത്തിലാക്കാൻ അത്യുഗ്ര സമ്മർദ്ദവും മൈനസ് 183 ഡിഗ്രി സെൽഷ്യസ് താപനിലയും നൽകേണ്ടിവരും.അത്തരം സാങ്കേതിക സങ്കീർണ്ണത സെമി ക്രയോജനിക് എൻജിനില്ല. പരിസ്ഥിതി അനുകൂലവുമാണ്.കൈകാര്യം ചെയ്യാനും നിർമ്മിക്കാനും സൂക്ഷിക്കാനും എളുപ്പമാണെന്ന് ഐ.എസ്.ആർ.ഒ.യിലെ വിദഗ്ദ്ധർ അറിയിച്ചു.
ഗഗൻയാൻ ദൗത്യത്തിനായി,
വിക്ഷേപണ വിപണിയിലേക്കും
ഇന്ത്യയുടെ ഗഗൻയാൻ ഉൾപ്പെടെയുള്ള പുതിയ വിക്ഷേപണങ്ങൾക്ക് ഉപയോഗിക്കുന്ന ഹ്യൂമൻറേറ്റഡ് റോക്കറ്റാണ് എൽ.വി.എം.3. കൂടുതൽ ഉപഗ്രഹങ്ങളെ വഹിക്കാൻ ശേഷികിട്ടുന്നതോടെ ആഗോളതലത്തിലെ വിക്ഷേപണവിപണിയിൽ മത്സരിക്കാനും ഐ.എസ്.ആർ.ഒ.യ്ക്ക് കഴിയും.
യൂറോപ്യൻ യൂണിയന്റെ ഏരിയൻ 5 റോക്കറ്റിന് താഴ്ന്ന ഭ്രമണപഥത്തിൽ 21 ടണ്ണും ഉയർന്ന ഭ്രമണപഥത്തിൽ 10.5ടണ്ണും വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാൻ കഴിയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |