കോട്ടയം : മുളക് ബജി, മുട്ടബജി, കായബജി, പഴംപൊരി , ഉഴുന്നുവട.... കടയിലെ തട്ടില്‍ പലഹാരങ്ങള്‍ എല്ലാമുണ്ട്. പക്ഷേ വേണ്ടത് ഒന്നുമാത്രമില്ല... വൃത്തി ! ലൈസന്‍സ് വേണ്ട, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് വേണ്ട, ശുചിത്വ മാനദണ്ഡമില്ല, പരിശോധനയില്ല. വഴിയോരങ്ങളില്‍ പെരുകുന്ന തട്ടുകടകളുടെയും ബജ്ജിക്കടകളുടെയും അവസ്ഥ ഇതാണ്. ഒരു പടുതയും രണ്ട് കസേരയും മേശയുമുണ്ടെങ്കില്‍ വഴിയോരത്ത് ആര്‍ക്കും തട്ടിക്കൂട്ട് കട തുടങ്ങാം എന്നതാണ് സ്ഥിതി. വാഹനം പാര്‍ക്ക് ചെയ്യാന്‍ അല്പം ഇടമുള്ള സ്ഥലത്താണേല്‍ പറയുകയേ വേണ്ട. തദ്ദേശസ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയില്ലാത്തതാണ് ഇതിനെല്ലാം ഇടയാക്കുന്നത്. ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും, നിരവധിപ്പേര്‍ ചികിത്സതേടുകയും ചെയ്തിട്ടും പരിശോധന ശക്തമാക്കുന്നില്ലെന്നാണ് ആക്ഷേപം. പേരിന് ചില ഹോട്ടലുകളില്‍ പരിശോധന നടത്തുന്നവര്‍ തട്ടുകടകളെ ഒഴിവാക്കുകയാണ്. ഇതിന് പിന്നില്‍ ഒത്തുകളിയെന്നാണ് ആരോപണം.
ശുചിത്വം തൊട്ടുതീണ്ടാതെ
നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഭൂരിഭാഗം കടകളുടെയും പ്രവര്‍ത്തനം. ഉപയോഗിക്കുന്ന മാംസത്തിന്റേതുള്‍പ്പെടെയുള്ള നിലവാരവും പാത്രങ്ങളുടെ ശുചിത്വവും പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ഭക്ഷണസാധനങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും യാതൊരു മാനദണ്ഡങ്ങളുമില്ല. നായ്ക്കളും എലികളും വട്ടമിടുന്ന അന്തരീക്ഷത്തിലാണ് പലതും പ്രവര്‍ത്തിക്കുന്നത്. പാത്രങ്ങളും വെള്ളവും ഭക്ഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമൊക്കെ രോഗങ്ങള്‍ക്ക് കാരണമാകും. ക്രിമിനലുകളും, അന്യസംസ്ഥാന തൊഴിലാളികളുമൊക്കെയാണ് ഇത്തരം തട്ടുകടകളില്‍ ജീവനക്കാരേറെ.
മലിനജലം നിറഞ്ഞ അവസ്ഥയിലാണ് ഓടകളില്‍ പലതും
ഇതിന് മുകളിലാണ് ഭൂരിഭാഗം തട്ടുകളുടെയും പ്രവര്‍ത്തനം
കടുത്ത ദുര്‍ഗന്ധവും ഈച്ച പറക്കുന്ന സാഹചര്യമുണ്ട്
പൊടിമുഴുവന്‍ ഈ പലഹാരങ്ങളിലാണ് വന്നടിയുന്നത്
ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് ഗുണനിലവാരമില്ല
''തട്ടുകടകളില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന എണ്ണ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. പരിശോധന വ്യാപകമാക്കണം. - പൊതുപ്രവര്‍ത്തകര്‍
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |