
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ സർക്കാർ പുതിയ ബിൽ കൊണ്ടുവരും. സംസ്ഥാനത്ത് സ്ഥിര താമസക്കാരായ വിദ്യാർത്ഥികൾക്ക് 40% സീറ്റ് നീക്കി വച്ചതടക്കം വിവാദ വ്യവസ്ഥകൾ
ഒഴിവാക്കിയാവും ബിൽ. കഴിഞ്ഞ വർഷം മാർച്ചിൽ നിയമസഭ പാസാക്കിയ ബിൽ ഗവർണർ രാഷ്ട്രപതിയുടെ പരിശോധനയ്ക്കയച്ചിരുന്നു. ഈ ബിൽ തിരിച്ചു വിളിച്ച ശേഷം ഒക്ടോബറിലെ സഭാസമ്മേളനത്തിൽ പുതിയ ബിൽ അവതരിപ്പിക്കാനാണ് ശ്രമം. സ്വകാര്യ സർവകലാശാലയില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.
പ്രവേശനത്തിന് വാസ സ്ഥലം ബാധകമാക്കരുതെന്ന് പി.ജി മെഡിക്കൽ കേസിൽ സുപ്രീംകോടതി ഉത്തരവുള്ളതിനാൽ, ആദ്യ ബില്ലിലെ 40 ശതമാനം കേരള ക്വോട്ട ഭരണഘടനാവിരുദ്ധമാവുമെന്ന് നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലില്ലാത്ത പട്ടികവിഭാഗ സംവരണവും ഫീസിളവും സ്കോളർഷിപ്പും ആദ്യ ബില്ലിലുണ്ടായിരുന്നു. ക്യാമ്പസിന് പുറത്ത് കേരളത്തിലെവിടെയുമുള്ള എത്ര കോളേജുകളെയും ഉപ ക്യാമ്പസുകളായി കൂട്ടിച്ചേർക്കാമെന്ന വ്യവസ്ഥയും യു.ജി.സി ചട്ടത്തിന് വിരുദ്ധമായതിനാൽ ഒഴിവാക്കും. അഞ്ചു വർഷം പ്രവർത്തിച്ച ശേഷമേ ഉപ ക്യാമ്പസുകൾ തുറക്കാനാവൂ. എൻജിനിയറിംഗ്,നിയമം,ഫാർമസി,പാരാമെഡിക്കൽ എന്നിങ്ങനെ വിവിധ പഠന ശാഖകളുള്ള മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളാവും . ട്രഷറിയിൽ 25 കോടി നിക്ഷേപവും പത്തേക്കർ ഭൂമിയുമുള്ള ട്രസ്റ്റുകൾക്കും ഏജൻസികൾക്കും ഗ്രൂപ്പുകൾക്കും അപേക്ഷിക്കാമെന്ന മുൻ ബില്ലിലെ വ്യവസ്ഥയിലും ഇളവ് നൽകിയേക്കും.
പിന്നാക്ക സംവരണം
വന്നേക്കും
സ്വകാര്യ സർവകലാശാലകളിലെ പ്രവേശനത്തിൽ പിന്നാക്ക സംവരണത്തിനു നിയമം കൊണ്ടു വരണമെന്ന് പാർലമെന്ററി സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
ഒബിസി-27%, എസ്.സി-15%, എസ്.ടി -7.5% വീതം സംവരണത്തിനാണ് ശുപാർശ. എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പിന്നാക്ക സംവരണമില്ല.
സർക്കാർ കോളേജുകളിൽ 20 ശതമാനം ഒ.ബി.സി സംവരണമുണ്ട്. എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകളിൽ സ്വാശ്രയ മേഖലയിലും പിന്നാക്ക സംവരണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |