വാളയാർ: നീണ്ട കാത്തിരിപ്പിനൊടുവിൽ പുതുശ്ശേരി പഞ്ചായത്തിലെ ആറ്റുപതിയിലേക്ക് മലമ്പുഴ വെള്ളം എത്തുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റെയിൽവെയുടെ ഭാഗത്ത് നിന്നുള്ള തടസം നീങ്ങിയതിനെ തുടർന്നാണ് പദ്ധതിക്ക് ജീവൻ വെച്ചത്. ഒരു കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നുള്ള തടസം നീങ്ങിയതിനെ തുടർന്ന് പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. പുതശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽപ്പെട്ട പ്രദേശമാണിത്. 120 ഓളം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മലമ്പുഴ വെള്ളം ഉപ്പുകുഴിയിലെ ടാങ്കിലെത്തിച്ച് ആറ്റുപ്പതിയിലെ വീടുകളിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. ഗ്രാമ പഞ്ചായത്ത് മൂന്നരലക്ഷം രൂപ കെട്ടിവെച്ച് അപേക്ഷ നൽകിയതിനെ തുടർന്നാണ് റെയിൽവേ എൻ.ഒ.സി നൽകിയത്. ഇതോടെ ഗ്രാമവാസികളുടെ കുടിവെള്ളത്തിനായുള്ള ദീർഘകാല കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. റെയിൽവെ അനുമതി കിട്ടിയതിനെ തുടർന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ യേശുദാസ് സ്ഥലം സന്ദർശിച്ചാണ് പണികൾ തുടങ്ങാൻ അനുമതി നൽകിയത്. ആറ്റുപതിക്കാരുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണെന്നും പെട്ടെന്ന് പണി പൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കുമെന്നും വാർഡ് മെമ്പർ വി.മഞ്ജു പറഞ്ഞു. ഏറെ പ്രതീക്ഷയോടെ തുടക്കമിട്ട പദ്ധതിയാണിതെന്നും തടസങ്ങൾ നീങ്ങി പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ ആറ്റു പതിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് മുൻ വാർഡ് മെമ്പർ കെ.സിദ്ധാർത്ഥൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |