
പാലോട്: മുപ്പതിലേറെ കുടുംമ്പങ്ങൾ ജനിച്ച മണ്ണിൽ സ്വന്തമായി പട്ടയമുള്ള ഭൂമിക്കായി അധികൃതരുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നന്ദിയോട് പഞ്ചായത്തിലെ നവോദയ വാർഡിലെ കുറുങ്ങണം പ്രദേശവാസികളാണ് 82 വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നത്. താമസിക്കുന്ന മണ്ണിന് പട്ടയമോ കൈവശരേഖയോ ഇല്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിക്കുന്ന സഹായങ്ങളൊന്നും കിട്ടാറില്ല. ഇതിൽത്തന്നെ ചോർന്നൊലിച്ച് ഏത് നിമിഷവും നിലംപതിക്കാറായ അവസ്ഥയിലാണ് പലരുടെയും വീടുകൾ. പട്ടയമേളകൾ അരങ്ങേറുമ്പോൾ കുറുങ്ങണം നിവാസികൾക്ക് ഒരാൾക്കുപോലും പട്ടയം കിട്ടിയിട്ടില്ല. കൂടാതെ സ്ഥലത്തിന്റെ മൂന്ന് ഭാഗവും റവന്യൂ വസ്തുവെങ്കിലും ഒരു ഭാഗം വനത്തോട് ചേർന്ന ഭാഗമായതിനാൽ ഇവിടെത്തന്നെ 9 കുടുംബങ്ങൾക്ക് കൈവശാവകാശം ഇനി ലഭിക്കുമെന്നതും അസാദ്ധ്യമായി.
വിദ്യാഭ്യാസവും പ്രതിസന്ധിയിൽ
വനഭൂമിയായ ഇവിടെ മൂന്ന് ഹെക്ടർ സ്ഥലത്ത് 30 കുടുംബങ്ങളിലെ 600ലധികം ആളുകളാണ് കഴിഞ്ഞ 80 വർഷമായി ഇവിടെ താമസിക്കുന്നത്. ഭൂമി രേഖ കാണിച്ച് ബാങ്കിൽ നിന്ന് ആവശ്യത്തിന് വായ്പയെടുക്കാമെന്ന് കരുതിയാൽ പട്ടയം കിട്ടാത്തതിനാൽ അതും നടക്കില്ല. ഇതോടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം അടക്കം പ്രതിസന്ധിയാണ്. എന്നാൽ ഇവർ താമസിക്കുന്നത് തെന്നൂർ വില്ലേജിലാണെങ്കിലും ഇവരുടെ ആധാർ കാർഡുകളിൽ കുറുപുഴ വില്ലേജിലാണ്. നന്ദിയോട്, പെരിങ്ങമ്മല, തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ 236 കുടുംബങ്ങൾക്ക് 1985 ൽ കൈവശാവകാശരേഖ സർക്കാർ നൽകിയെങ്കിലും നാളിതുവരെ ലഭിച്ചിട്ടില്ല.
പട്ടയമേളയിലും അവഗണന
കുറുങ്ങണം പ്രദേശവാസികളായ 70ഓളം കുടുംബങ്ങൾക്ക് എട്ടുപതിറ്റാണ്ടായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭ്യമാകിയിട്ടില്ലന്നതിനെ കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് റവന്യൂ മന്ത്രി ഇടപെടുകയും കുറുങ്ങണം പ്രദേശത്തെ അർഹരായവർക്ക് പട്ടയം നൽകുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ നെടുമങ്ങാട് തഹസീൽദാർക്ക് നിർദ്ദേശം നൽകി. മന്ത്രിക്ക് തഹസീൽദാർ നൽകിയ റിപ്പോർട്ടിൽ 01-01-1977ന് മുൻപ് വനഭൂമി കൈവശമുള്ളവർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തി. കൈവശ സ്ഥലത്തിന്റെ ജി.പി.എസ് കോ-ഓർഡിനേറ്റ്സ് എടുക്കുന്ന നടപടികളും പൂർത്തിയാക്കി. അധികം വൈകാതെ തന്നെ പട്ടയം നൽകുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും റവന്യൂ വകുപ്പ് അധികാരികൾ അറിയിച്ചെങ്കിലും ജില്ലയിൽ നടന്ന എല്ലാ പട്ടയമേളകളിലും പൂർണമായും ഈ കുടുംബങ്ങളെ ഒഴിവാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |