നെയ്യാറ്റിൻകര: നഗരസഭ പ്രദേശത്ത് മോഷണം വർദ്ധിക്കുന്നതായി പരാതി. പലയിടത്തും പൊലീസ് രാത്രികാല പട്രോളിംഗ് നടത്തുന്നതിൽ കാണിക്കുന്ന അലംഭാവമാണ് മോഷണവും മോഷണ ശ്രമവും വർദ്ധിക്കാൻ കാരണമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം ആൾതാമസമില്ലാതെ കിടന്ന ആറാലുമ്മൂട് വിവേകാനന്ദ നഗറിലെ പ്രസന്ന ചന്ദ്രന്റെ വീട്ടിൽ മോഷ്ടാക്കൾ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചെങ്കിലും പരിസരവാസികൾ ബഹളം വച്ചതോടെ മോഷ്ടാക്കൾ വന്ന ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ബൈക്ക് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഇതേ വീട് കുറച്ച് നാൾ മുമ്പ് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ചിരുന്നു. ആ കേസിലും മോഷ്ടാവിനെ പിടികൂടിയിട്ടില്ല.
നെയ്യാറ്റിൻകര ടൗണിലും പരിസര പ്രദേശത്തും താത്കാലികമായി ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാണ്. നെയ്യാറ്റിൻകര മുത്താരമ്മൻ ക്ഷേത്രത്തിലും കഴിഞ്ഞ ക്ഷേത്ര ഉത്സവദിനത്തോടനുബന്ധിച്ച് മോഷണ ശ്രമം നടന്നിരുന്നു. നെയ്യാറ്റിൻകരയിലും പരിസര പ്രദേശത്തും രാത്രികാല പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |