
ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ നാല് സ്ത്രീകളുൾപ്പെടെ ഏഴ് പേർ മരിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം ശനിയാഴ്ച വൈകിട്ട് ആരംഭിച്ച മഴയിൽ കാശ്മീരിൽ മരിച്ചവരുടെ എണ്ണം 17 ആയി. ആറുപേരെ കാണാതായി.
സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്.ഡി.ആർ.എഫ്), നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻ.ഡി.ആ.എഫ്), ഇന്ത്യൻ കരസേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. പിർ പഞ്ചാൽ മേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14 പേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതിന് പിന്നാലെയാണ് പുതിയ ദുരന്തം. ഇതിനിടെ രക്ഷാപ്രവർത്തനം നേരിട്ട് വിലയിരുത്തുന്നതാൻ, ഡൽഹി സന്ദർശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിൽ തിരിച്ചെത്തി. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരിതബാധിതരായ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കനത്ത മഴ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കൂടാതെ, അമർനാഥ് യാത്രയും വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കും ശിവ് ഖോരിയിലേക്കുമുള്ള തീർത്ഥാടനയാത്ര താത്കാലികമായി നിറുത്തിവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |