
മുംബയ്: 2026 ഐപിഎൽ സീസണിന് തിരശ്ശീല വീണതിന് പിന്നാലെ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു. മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയും സഹതാരം തിലക് വർമ്മയുമാണ് പരസ്പരം അൺഫോളോ ചെയ്തത്. തിലകിന് പുറമെ സൂര്യകുമാർ യാദവ്, സീനിയർ താരം രോഹിത് ശർമ്മ എന്നിവരെയും ഹാർദിക് അൺഫോളോ ചെയ്തിട്ടുണ്ട്. ഇതിന് മറുപടിയായി സൂര്യകുമാറും തിലകും ഹാർദിക്കിനെ അൺഫോളോ ചെയ്തതും മുംബയ് ഡ്രസിംഗ് റൂമിലെ ഭിന്നത പരസ്യമാക്കുന്നു.
നേരത്തെ മുംബയ് ഇന്ത്യൻസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജും ഹാർദിക് അൺഫോളോ ചെയ്തിരുന്നെങ്കിലും വീണ്ടും ഫോളോ ചെയ്തിരുന്നു. പരിക്കും ഫോമില്ലായ്മയും കാരണം വലഞ്ഞ ഹാർദിക്കിന് കീഴിൽ മുംബയ്ക്ക് ഇത്തവണ പ്ലേ ഓഫ് പോലും കാണാതെ പുറത്താകേണ്ടി വന്നിരുന്നു.
തുടർച്ചയായ രണ്ടാം സീസണിലും ലക്നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായതോടെ നായകൻ ഋഷഭ് പന്ത് നായക സ്ഥാനം ഒഴിഞ്ഞിരുന്നു. ക്യാപ്ടൻസി ഒഴിയാനുള്ള താല്പര്യം മാനേജ്‌മെന്റിനെ പന്ത് സ്വയം അറിയിക്കുകയായിരുന്നു. താരത്തിന്റെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതായി ലക്നൗ ഔദ്യോഗികമായി നേരത്തെ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പന്ത് ടീമിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അൺഫോളോ ചെയ്യുകയും ചെയ്തു. 2025 മെഗാ ലേലത്തിൽ 27 കോടി രൂപയ്ക്കായിരുന്നു പന്ത് എൽഎസ്‌ജിയിൽ എത്തിയത്.
2027 മെഗാ ലേലത്തിന് മുന്നോടിയായി ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ഡീലുകൾക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഋഷഭ് പന്തിനെ മുംബയ് ഇന്ത്യൻസിലേക്ക് എത്തിക്കാനും പകരം ഹാർദിക്കിനെ ലക്നൗവിന് നൽകാനുമുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങൾ. മുംബയ് വിക്കറ്റ് കീപ്പറെ തേടുമ്പോൾ, നായകനാകാൻ പറ്റിയ ഒരു ഇന്ത്യൻ താരത്തെയാണ് ലക്നൗ ലക്ഷ്യമിടുന്നത്. ഡൽഹി ക്യാപിറ്റൽസ്, കെകെആർ, സിഎസ്‌കെ എന്നീ ടീമുകളും ഈ താരങ്ങൾക്കായി രംഗത്തുണ്ടെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |