
റിയാദ്: ഇറാനും യു.എസും പരസ്‌പരം ആക്രമണം നിറുത്തിയിട്ടും സംഘർഷം ഒഴിയാതെ പശ്ചിമേഷ്യ. സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്നലെ ഡ്രോൺ ആക്രമണങ്ങളുണ്ടായി. ഇറാക്കിൽ നിന്ന് ഇറാൻ അനുകൂല ഗ്രൂപ്പുകൾ ചേർന്നാണ് ആക്രമണം നടത്തിയത്.
ആക്രമണത്തെ സൗദി ചെറുത്തതിനാൽ ആളപായം ഒഴിവായി. അൽ ഖാർജിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് വീടുകൾക്ക് കേടുപാടുണ്ട്. കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും എണ്ണ കേന്ദ്രങ്ങളെയും ഷെബ എണ്ണപ്പാടത്തെയുമാണ് ഡ്രോണുകൾ ലക്ഷ്യമിട്ടത്.
ഇതിനിടെ യാൻബുവിലെ എണ്ണ കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന് യെമനിലെ ഹൂതി വിമതരും അവകാശപ്പെട്ടു. രാജ്യത്തിന് നേരെയുണ്ടായ പ്രകോപനത്തിന് തിരിച്ചടി നൽകുമെന്ന് സൗദി പ്രഖ്യാപിച്ചു.
ചെങ്കടലിൽ സൗദി കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച സൗദിയിലെ ജിസാനിലും യാൻബുവിലും എണ്ണ റിഫൈനറികൾ ഹൂതി ആക്രമണം നേരിട്ടിരുന്നു.
# ആക്രമണം യു.എസിനെ
സമ്മർദ്ദത്തിലാക്കാൻ
ചർച്ചകൾ നടക്കുന്നതിനാൽ നേരിട്ട് ഏറ്റുമുട്ടൽ പുനരാരംഭിക്കാൻ ഇറാനോ യു.എസോ തത്കാലം ആഗ്രഹിക്കുന്നില്ല. എന്നാൽ ഇറാനെതിരെ യു.എസ് നാവിക ഉപരോധം തുടരുന്നു
സൗദി യു.എസിന്റെ അടുത്ത സഖ്യ കക്ഷി. ഉപരോധ ഇളവിന് സമ്മർദ്ദം ചെലുത്താനാണ് ഇറാക്കിലെയും യെമനിലെയും ഇറാന്റെ നിഴൽ ഗ്രൂപ്പുകൾ സൗദിയെ ലക്ഷ്യമിടുന്നത്
എണ്ണ കേന്ദ്രങ്ങളിലെ ആക്രമണം വിതരണം തടസപ്പെടാനും എണ്ണ വില ഉയരാനും ഇടയാക്കും
# നേരിട്ട് ചർച്ചയില്ല: ഇറാൻ
ശനിയാഴ്ച മുതൽ ഏറ്റുമുട്ടലുകൾ നിറുത്തിവച്ചിരിക്കുകയാണെങ്കിലും യു.എസുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഒമാനുമായി ചർച്ച തുടരുന്നുണ്ടെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളിൽ ഒരെണ്ണം ഇന്നലെ ആക്രമിക്കപ്പെട്ടു. മറ്റുള്ളവ തിരിച്ചുപോയി. അതേ സമയം, യുക്രെയിന് തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. റഷ്യയിലേക്ക് ആയുധങ്ങളുമായി പോയ ഇറാൻ കപ്പലിനെ കാസ്‌പിയൻ കടലിൽ വച്ച് യുക്രെയിൻ ആക്രമിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |