
നയാഗ്ര : ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരിയായി അനാഹത് സിംഗ്. കാനഡയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഈജിപ്തിന്റെ റുഖിയ സലീമിനെ 3-0ത്തിന് തോൽപ്പിച്ചാണ് ടോപ്‌സീഡായ അനാഹത് കിരീടം നേടിയത്. ആദ്യ സെറ്റ് 11-3ന് സ്വന്തമാക്കിയ 18കാരിയായ അനാഹത് രണ്ടാം സെറ്റ് 11-7നും അവസാന സെറ്റ് 11-9നുമാണ് നേടിയത്.
കഴിഞ്ഞ 13 ലോക ചാമ്പ്യൻഷിപ്പുകളിലും കിരീടം കുത്തകയാക്കിയ ഈജിപ്ഷ്യൻ താരങ്ങളുടെ അപ്രമാദിത്വമാണ് അനാഹത് അവസാനിപ്പിച്ചത്. 2010ന് ശേഷം ലോകചാമ്പ്യനാകുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമാണ് അനാഹത്. 2005ൽ ജോഷ്ന ചിന്നപ്പ ലോക ചാമ്പ്യൻഷിപ്പ് റണ്ണർഅപ്പായ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഫൈനലിലെ ത്തുന്നത്. ഈ ലോകചാമ്പ്യൻഷിപ്പിലെ ആറ് മത്സരങ്ങളിൽ രണ്ട് സെറ്റുകൾ മാത്രമാണ് അനാഹത്തിന് നഷ്ടപ്പെട്ടത്. ആദ്യ മൂന്ന് മത്സരങ്ങളിൽ ഒരൊറ്റഗെയിംപോലും നഷ്ടമാകാതെയാണ് വിജയിച്ചത്.
2022ലെ ഏഷ്യൻ ഗെയിംസിൽ രണ്ട് വെങ്കലമെഡലുകൾ നേടിയ താരമാണ് ഡൽഹി സ്വദേശിനിയായ അനാഹത്. ലോകകപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിട്ടുണ്ട്. കഴിഞ്ഞവർഷം ലോകചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയിരുന്നു.
ലോകചാമ്പ്യനായെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. സ്വപ്നത്തിലെന്നതുപോലെ തോന്നുന്നു.
- അനാഹത്ത് സിംഗ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |